കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച പ്രദേശത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു

കോടഞ്ചേരി :തുഷാരഗിരിയിൽ കാട്ടാന കൂട്ടം ഇറങ്ങി തെങ്ങ്,കമുക്,വാഴ ജാതി,കൊക്കോ,മാവ് കുരുമുളക് എന്നീ കൃഷികൾ നശിപ്പിച്ചു. കർഷകരായ ജോസ് ദേവസ്യ കുന്നേൽ, ബിജു ചക്കുംമൂട്ടിൽ, ഷാജി സെബാസ്റ്റ്യൻ കുന്നേൽ, പാലത്തിങ്കൽ ജയിംസ് എന്നീ കർഷകരുടെ കാർഷിക വിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
വട്ടച്ചിറ ഉന്നതിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ സിന്ധു വട്ടച്ചിറയുടെ പോത്തിൻ കുട്ടിക്ക് പരിക്കേറ്റു.ഉണ്ണി വട്ടച്ചിറ,ചന്ദ്രൻ വട്ടച്ചിറ, എന്നിവരുടെ വളർത്തു നായ്ക്കളെ കാണാതായിട്ടുണ്ട്. പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. ഈ ഭാഗത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.
കൃഷി നശിപ്പിച്ച പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബു പട്ടരാട്, ജിജി എലുവാലുങ്കൽ, ബേബി വളയത്തിൽ, പ്രമോട്ടർ അജിത് വട്ടച്ചിറ, ഊര് മൂപ്പൻ അയ്യപ്പൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്നും സോളാർ പെൻസിംഗ് അറ്റകുറ്റപ്പ പണി നടത്താത്തതിനാൽ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൂടുവെച്ച് അജ്ഞാത ജീവിയെ പിടികൂടാനുള്ള നടപടി വനംവകുപ്പ് സ്വീകരിച്ച് കർഷകരുടെയും ആദിവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ആവശ്യപ്പെട്ടു.







