മലബാറിൽ മാതൃകയായി തിരുവമ്പാടി ഡിപ്പോ; സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയിൽ റെക്കോർഡ് നേട്ടം!

തിരുവമ്പാടി : യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള സൗജന്യ യാത്ര പദ്ധതി സംസ്ഥാനത്ത് വലിയ സ്വീകാര്യത നേടുന്നതിനിടെ, മലബാർ മേഖലയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ.
പദ്ധതി ആരംഭിച്ച ആദ്യ ദിനം തന്നെ സർവീസുകളുടെ എണ്ണത്തിലും യാത്രക്കാരുടെ പങ്കാളിത്തത്തിലും തിരുവമ്പാടി ഡിപ്പോ മുന്നിലെത്തി. നിലവിൽ ഡിപ്പോയിലെ 29 ബസുകളിലാണ് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുന്നത്. ഈ ബസുകൾ ദിവസേന 139 ട്രിപ്പുകൾ നടത്തുന്നു.
പദ്ധതി ആരംഭിച്ച ഇന്നലെ മാത്രം തിരുവമ്പാടി ഡിപ്പോയുടെ ബസുകളിൽ 9000ത്തിലധികം സ്ത്രീകളും പെൺകുട്ടികളും സൗജന്യമായി യാത്ര ചെയ്തു.
സൗജന്യ പദ്ധതി നടപ്പിലാക്കിയിട്ടും ഡിപ്പോയുടെ വരുമാനത്തിൽ മികച്ച വർധനവാണ് രേഖപ്പെടുത്തിയത്. സമീപ മാസങ്ങളിലെ ശരാശരിയെക്കാൾ മികച്ച കളക്ഷൻ നേടി ഇന്നലെ മാത്രം 6 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ലഭിച്ചു.
സ്ത്രീകൾക്കായി നൽകിയ സൗജന്യ ടിക്കറ്റുകളുടെ മൂല്യം മാത്രം 1 ലക്ഷത്തി എഴുപതിനായിരം രൂപയ്ക്ക് മുകളിൽ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
സർവീസുകളുടെ വ്യാപ്തിയും യാത്രക്കാരുടെ തിരക്കും പരിഗണിക്കുമ്പോൾ, “മലബാറിലെ ഏറ്റവും വലിയ ഡിപ്പോ” എന്ന വിശേഷണം തിരുവമ്പാടിക്ക് നൽകാമെന്ന് നിസംശനം പറയാം.
തിരുവമ്പാടി ഡിപ്പോയിൽ നിന്ന് മുക്കം, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കൂടരഞ്ഞി, കോടഞ്ചേരി, കക്കാടംപൊയിൽ, കോഴിക്കോട്, സുൽത്താൻബത്തേരി തുടങ്ങി നിരവധി പ്രദേശങ്ങളിലേക്ക് സൗജന്യ യാത്രാ സൗകര്യമുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ട്.
സ്ത്രീകൾക്ക് ആശ്വാസവും പൊതുഗതാഗതത്തിന് പുതുജീവനും നൽകുന്ന പദ്ധതിയായി സൗജന്യ യാത്ര പദ്ധതി മാറുന്നുവെന്നാണ് ആദ്യ ദിവസത്തെ കണക്കുകൾ തന്നെ തെളിയിക്കുന്നത്.







