താഴെ തിരുവമ്പാടി ഹെൽത്ത് സെന്റർ ജംഗ്ഷനിലെ കലുങ്ക് നിർമ്മാണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ താഴെ തിരുവമ്പാടി ഹെൽത്ത് സെന്റർ ജംഗ്ഷനിലെ കലുങ്ക് നിർമ്മാണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി.
ജംഗ്ഷനിൽ ഒരു കലുങ്ക് നിലവിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം പ്രളയക്കെടുത്തിയിൽ നിന്ന് സമീപത്തെ എൺപതോളം വീടുകളെ സംരക്ഷിക്കാനായി നിലവിലുള്ള ചെറിയ കലുങ്ക് പൊളിച്ച് വലുതാക്കി നിർമ്മിക്കുമെന്ന് എം എൽ എയും നിർമ്മാണ കരാറുകാരും, അധികാരികളും, നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ ധാരണയിൽ എത്തിയിരുന്നു.
എന്നാൽ പിന്നീട് തീരുമാനം മാറ്റുകയും നിലവിലുള്ള ചെറിയ കലുങ്ക് തന്നെ നിലനിർത്തി നിർമ്മാണം തുടരാൻ തീരുമാനിക്കുകയും പ്രവർത്തി തുടരുകയും ചെയ്യുകയായിരുന്നു.
ഈ തീരുമാനത്തിനെതിരെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സമീപവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ പോലീസും ജനപ്രതിനിധികളും നടത്തിയ ചർച്ചയിൽ നാട്ടുകാരുടെ ആവശ്യമനുസരിച്ച് നിർമാണം നടത്താമെന്ന് പി ഡബ്ലിയു ഡി അധികൃതർ ഉറപ്പു നൽകി.
പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ബോസ് ജേക്കബ്, മുസ്ലീംലീഗ് നേതാവ് കെ എ അബ്ദുറഹിമാൻ, വെൽഫെയർ പാർട്ടി നേതാവ് അബ്ദുൽഗഫൂർ ആലങ്ങാടൻ തുടങ്ങിയർ ചർച്ചയ്ക്ക് നേതൃത്വം നൽകി.