മാറുന്ന തോട്ടുമുഴി, മാറ്റത്തിന്റെ മാതൃകയായി

കോടഞ്ചേരി: വൃത്തിയും വെടിപ്പുമുള്ള ഒരു കൊച്ചു ഗ്രാമം. ആ ഗ്രാമം നിറയെ പൂത്തുലഞ്ഞ ചെടികൾ. മാലിന്യം നിക്ഷേപിക്കാൻ ഓരോ കടയുടെ മുന്നിലും ബോക്സുകൾ.വിദേശ രാജ്യങ്ങളിൽ ഒന്നുമല്ല കോടഞ്ചേരി പഞ്ചായത്തിലെ ഒമ്പതും പതിനൊന്നും വാര്‍ഡുകൾ ഉള്‍പ്പെടുന്ന തോട്ടുമുഴി എന്ന ഗ്രാമത്തിലാണ് ഈ മാറ്റത്തിന്റെ മാതൃക.
ഒരു തരി മാലിന്യം പോലുമില്ല ഇവിടെ.മാലിന്യങ്ങൾ നിക്ഷേപിയ്ക്കാൻ പലയിടത്തായി ബോക്സുകൾ സ്ഥാപിച്ചിരിക്കുന്നു.മനോഹരമായി ചെടിച്ചട്ടികൾ സ്ഥാപിച്ച് അങ്ങാടിയിൽ ഒരു പൂന്തോട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.അങ്ങാടിയിലെ ഒഴിഞ്ഞ ഭിത്തികളിൽ വെള്ള പൂശി മനോഹരമാക്കി.അങ്ങാടിയിലെ ചലനങ്ങൾ നിരീക്ഷിക്കാൻ സി ടി വി ക്യാമറകളും സ്ഥാപിച്ചു. അതേ മാറുകയാണ് ഈ ഗ്രാമം.
നാട്ടുകാരുടെ ഒത്തൊരുമയുടെ ഫലമായി തോട്ടുമുഴി അങ്ങാടിയുടെ മുഖഛായ മാറിയത്. അങ്ങാടി ശുചീകരിച്ചും സൗന്ദര്യവല്‍ക്കരിച്ചും ആനന്ദം കണ്ടെത്തുകയാണ് ഈ ജനത. തോട്ടുമൂഴി എന്റെ ഗ്രാമം എന്ന വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് അങ്ങാടി നവീകരണം എന്ന ആശയം ഉണ്ടായത്.
പൂര്‍ണമായും നാട്ടുകാരുടെയും പ്രവാസികളുടെയും സഹകരണത്തിലാണ് നാടിന് പുതിയ മുഖമായത്. അങ്ങാടി ശുചീകരിച്ച് പൂന്തോട്ടമൊരുക്കാനും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാനും ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രായമായവരും കുട്ടികളുമാണ് പൂന്തോട്ടം പരിപാലിക്കുന്നത്. ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തോട്ടുമുഴി നിവാസികളുടെ ആഗ്രഹം.അങ്ങനെ മാതൃക ആകുകയാണ് ഈ കൊച്ചു ഗ്രാമം വൃത്തിയും വെടിപ്പോടും കൂടി…അല്പം ഗമയോട് കൂടി തന്നെ.







