തുരങ്കപാതയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിവാദത്തിലാക്കാനുള്ള നീക്കം ദുരുദ്ദേശപരമെന്ന് കോൺഗ്രസ്

ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിവാദത്തിലാക്കാനുള്ള നീക്കം തികച്ചും ദുരുദ്ദേശപരമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. താമരശ്ശേരി ചുരം റോഡിന് ബഥലായി ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി റോഡ് യാഥാർഥ്യമാക്കണമെന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടാണെന്നും ഒരു മരം പോലും മുറിച്ച് നീക്കാതെ തുരങ്കപാത എന്ന ആശയം മുന്നോട്ട് വെച്ചതും കോൺഗ്രസും യു ഡി എഫുമാണെന്നും പദ്ധതിക്കു വേണ്ടി ആദ്യമായി ബഡ്ജറ്റിൽ തുക വകയിരുത്തിയതും യു ഡി എഫ് സർക്കാരാണെന്നും വിവാദമല്ല തുരങ്കപാത യാഥർത്യമാക്കലാണ് ആവശ്യമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പരിസ്ഥിതി ആഘാതപഠനം പൂർത്തിയാക്കി കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങി എത്രയും വേഗത്തിൽ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥർത്യമാക്കണമെന്നാണ് തന്റെ നിലപാട് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയതായി പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉണ്ടായ ജനവികാരത്തെ തുടർന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. കെ പി സി സി വർക്കിങ് പ്രസിഡന്റ് അദ്ധ്വ:ടി സിദ്ധീഖ് എം എൽ എ, ഡി സി സി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് എന്നിവരാണ് പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയത്.
ഔപചാരികമായി പദ്ധതിയുടെ ലോഞ്ചിങ്ങ് പ്രഖ്യാപനം നടത്തിയതിനു ശേഷം ഓരോ ഒഴികഴിവ് ചൂണ്ടിക്കാട്ടി തുരങ്കപാത പദ്ധതിയിൽ നിന്നും പിന്നോട്ട് പേകാനാണ് ഇടതുപക്ഷ സർക്കാരിന്റെ നീക്കമെങ്കിൽ കോൺഗ്രസ് വമ്പിച്ച ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. എ .ബി .സി മലയാളത്തിന് പ്രതിപക്ഷ നേതാവ് നൽകിയ അഭിമുഖത്തിൽ തുരങ്കപാതയെക്കുറിച്ച് പ്രസ്താവിക്കുകയും ഇതേതുടർന്ന് പ്രതിഷേധം ഉയരുകയുമാണുണ്ടായത്. പ്രസ്താവനയെക്കുറിച്ചുള്ള വാർത്ത തിരുവമ്പാടി ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു.






