നിപ; തെയ്യത്തുംകടവിലെ കുറ്റിയോട്ട് സ്ഥാപിച്ച വലയിൽ മൂന്ന് വവ്വാലുകൾ കുടുങ്ങി

കൊടിയത്തൂർ: നിപ വൈറസിൻ്റെ ഉറവിടം കണ്ടെത്തൽ കൊടിയത്തൂർ തെയ്യത്തുംകടവിലെ കുറ്റിയോട്ട് സ്ഥാപിച്ച വലയിൽ വവ്വാലുകൾ കുടുങ്ങി. മൂന്ന് വവ്വാലുകളാണ് കുടുങ്ങിയത്. ഇവയുടെ ശ്രവം ശേഖരിച്ച് പരിശോധനക്കയക്കും.
ഈ ഭാഗത്തെ വവ്വാലുകളുടെ താവളത്തിൽ നിന്നാണ് കൂടുതലായും വവ്വാലുകൾ പാഴൂർ ഭാഗങ്ങളിലേക്ക് പറന്നെത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നത്.പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സി ഡബ്ലിയു.ആർ.എഫ്.വയനാട്, താമരശ്ശേരി റാപ്പിഡ് റസ്പോൺസ് ടീം എന്നിവർ ചേർന്നാണ് വവ്വാലുകൾക്ക് കെണിയൊരുക്കിയിരുന്നത്. നേരത്തെ മാവൂർ പനങ്ങോട് ഭാഗത്തു നിന്നും രണ്ട് കാട്ടുപന്നികളെ പിടികൂടി സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചിരുന്നു. കൂടാതെ പാഴൂർ മേഖലയിൽ നിന്ന് ആടുകളുടെ രക്തവും,റമ്പൂട്ടാൻ, അടക്ക, എന്നിവയും ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്.നിപയുടെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നു വരുന്നത്.
ഇതുവരെ പരിശോധനക്കയച്ച നിപവൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുള്ള 88 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. പൂനെ വൈറോളജി ലാബിലേക്കയച്ച രണ്ടു പേരുടെ ഫലം വൈകാതെയെത്തും.പാഴൂരിലും സമീപ പ്രദേശങ്ങളിലേയും വീടുകൾ കേ ന്ദ്രീകരിച്ചുള്ള സർവേയിൽ ഇതുവരെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.
എങ്കിലും പാഴൂരിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്







