ഗോവയിൽ എം.എൽ.എ ആകാനൊരുങ്ങി തിരുവമ്പാടി സ്വദേശി ഉൾപ്പെടെ രണ്ടു മലയാളി സ്ഥാനാർത്ഥികൾ

തിരുവമ്പാടി: ഗോവയിൽ എം.എൽ.എ. ആകാനൊരുങ്ങി തിരുവമ്പാടി സ്വദേശി ഉൾപ്പെടെ രണ്ടുമലയാളി സ്ഥാനാർത്ഥികൾ. വാസ്കോ ഡി ഗാമ മണ്ഡലത്തിലെ ആം ആദ്മിപാർട്ടി സ്ഥാനാർഥി അഡ്വ. സുനിൽ ലോറനും, കൊർത്താലിം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ഗിരീഷ് പിള്ളയും ഒരു കൈനോക്കാൻ തന്നെയാണ് പുറപ്പാട്.
കോഴിക്കോട് തിരുവമ്പാടി അമ്പലപ്പാറ തോട്ടത്തിൽ കുടുംബാംഗമായ സുനിൽ ലോറൻ രണ്ടാം തവണയാണ് ആം ആദ്മി പാർട്ടിക്കുവേണ്ടി കളത്തിലിറങ്ങുന്നത്. പരേതനായ അഡ്വ. ടി.ടി. ശ്രീധരന്റെയും ലോററ്റ ഡിസൂസയുടെയും മകൻ. ഗോവയിൽ അഭിഭാഷകനാണ്. സംസ്ഥാനത്ത് ജനവിശ്വാസം നേടിയെടുക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത്തവണ ജയിക്കുമെന്ന് നല്ലപ്രതീക്ഷയുണ്ടെന്നും സുനിൽ പറഞ്ഞു.
തന്റെ തിരഞ്ഞെടുപ്പുചിഹ്നമായ ഓട്ടോറിക്ഷയ്ക്ക് അകമ്പടിയേകി വോട്ടുറപ്പിക്കുകയാണ് മാവേലിക്കര വെണ്ണിക്കുളം സ്വദേശിയായ ഗിരീഷ് പിള്ള. വർഷങ്ങളായി തന്റെ മണ്ഡലമായ കൊർത്താലിമിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണിദ്ദേഹം. ആ പൊതുപ്രവർത്തനത്തിന്റെ മികവിൽ നാട്ടുകാർ അദ്ദേഹത്തെ സാങ്കോളിൽ സർപാഞ്ചാക്കി (ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്). അഞ്ചുവർഷമായി തുടരുന്ന സർപാഞ്ച് സ്ഥാനം രാജിവെച്ചാണ് ഇപ്പോൾ സ്വതന്ത്രനായി മത്സരിക്കുന്നത്.
ഗോവയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ഗ്രാമത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളാണ് ഉയർത്തിക്കാട്ടുന്നത്. വികസനം ഫോട്ടോസഹിതം വിവരിച്ച്, കൊർത്താലിം മണ്ഡലത്തിൽ നടത്താൻപോകുന്ന 40 വികസനപ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രത്യേക പ്രകടനപത്രികയും പുറത്തിറക്കിയിട്ടുണ്ട്.







