Mukkam
ഇല്ലായ്‌മകൾക്കു നടുവിൽ മുക്കം മൃഗാശുപത്രി

മുക്കം : കാൽനടപോലും സാധിക്കാത്തൊരു വഴി, ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ വെള്ളം സംഭരിക്കാനായി നിലത്ത് പാത്രങ്ങൾ നിരത്തിവെച്ചിരിക്കുന്നു. ചികിത്സയ്ക്കെത്തുന്ന മൃഗങ്ങളെ സുരക്ഷിതമായി പാർപ്പിക്കാൻ കൂടുകളോ മറ്റു സംവിധാനങ്ങളോ ഇല്ല. ആകെയുള്ള ഒരു മുറിയുടെ വാതിലുകൾ തുരുമ്പെടുത്തു. മരുന്ന് സൂക്ഷിക്കാനുള്ള സ്റ്റോർ റൂം പേരിനുമാത്രം. വർഷങ്ങളായി മുക്കം മൃഗാശുപത്രി ഇങ്ങനെയാണ്.
സാംസ്കാരികകേന്ദ്രം നിർമിക്കാൻ അഗസ്ത്യൻമുഴി ഇരുൾകുന്നുമ്മൽ സുകമാരൻ അച്ഛൻ അപ്പുട്ടിയുടെ പേരിൽ സൗജന്യമായി വിട്ടുനൽകിയ മൂന്നുസെന്റ് സ്ഥലത്താണ് മൃഗാശുപത്രി നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞശേഷം അധികൃതരാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. ചോർച്ച ഉൾപ്പെടെയുള്ള ദുരിതങ്ങൾക്ക് പരിഹാരംതേടി ജീവനക്കാർ പലതവണ നഗരസഭയ്ക്ക് നിവേദനം നൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഒതുങ്ങി.







