മുക്കത്ത് ഇനി എല്ലാം ‘സുഭിക്ഷം”
മുക്കം: കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യക്കൃഷി എന്നിവയുടെ ഉത്പാദനം കൂട്ടുന്നതിനുള്ള ‘സുഭിക്ഷ കേരളം” പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. ഇതിനായി നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ‘ഹരിതയാനം” യാത്ര നടത്തി തരിശുഭൂമികൾ കണ്ടെത്തും. ഭൂമി ഉടമസ്ഥരിൽ നിന്ന് സംഘകൃഷിക്ക് ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് കൈമാറും. സ്ഥലമൊരുക്കാൻ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും.
കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ച് ഉചിതമായ കൃഷി തീരുമാനിക്കും. മത്സ്യക്കൃഷിക്കുള്ള കുളങ്ങളും ഒഴിഞ്ഞ ക്വാറികളും തൊഴിലുറപ്പ് പദ്ധതിയിലൂടെ വൃത്തിയാക്കും. തുടർന്ന് ഫിഷറീസ് വകുപ്പിലൂടെ മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കും. 100 കുളങ്ങളിലായി 50000 കിലോ മത്സ്യം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ജനറൽ, എസ്.സി വിഭാഗങ്ങളിലായി പ്രത്യേകം പശുവളർത്തൽ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായുള്ള ‘ഫൈസ്റ്റാർ ചലഞ്ചി”ലൂടെ അഞ്ചിനം വാഴക്കന്നുകൾ നൽകും. നേന്ത്രൻ, മൈസൂർ, ഞാലിപൂവൻ, പൂവൻ, ഗ്രാന്റ്നെയിൻ എന്നിവയാണ് നൽകുന്നത്. 5000 പേർക്ക് ചലഞ്ചിന്റെ ഭാഗമാകാം. കൃഷിക്കായി 20,000 വാഴക്കന്നുകൾ എത്തിക്കും. കര നെൽ കൃഷിക്കും പ്രാധാന്യം നൽകും.
News from Kerala Kaumudi
https://keralakaumudi.com/news/news.php?id=303246&u=local-news-kozhikode