കക്കാടംപൊയിൽ-ചെമ്പോത്തി റോഡ് യാഥാർഥ്യമായി

തിരുവമ്പാടി : തകർന്ന് തരിപ്പണമായ റോഡിൽ ഗതാഗതം ദുഷ്കരമായതോടെ സഹായത്തിനായി സർക്കാർ സംവിധാനങ്ങളെ കാത്തുനിന്ന് സമയംകളയാൻ അവർ മിനക്കെട്ടില്ല. റോഡ് നവീകരിക്കുന്നതിനായി കൂട്ടായ്മയുടെ പെരുമയിൽ അവർ സ്വരൂപിച്ചത് രണ്ടുകോടി രൂപ. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ കക്കാടംപൊയിൽ-തോട്ടപ്പള്ളി-ചെമ്പോത്തി റോഡ് ഗതാഗതയോഗ്യമാക്കാൻ പങ്കാളികളായത് വൻ ജനസഞ്ചയം. എം.എൽ.എ. ഫണ്ടോ പഞ്ചായത്ത് ഫണ്ടോ ഇല്ലാതെ നാട്ടുകാർ പിരിച്ചെടുത്ത തുക വിനിയോഗിച്ചാണ് അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.
ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനം. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം നിർവഹിച്ചു. ഒരുമിച്ചുനിന്നാൽ പലതും നേടിയെടുക്കാമെന്നതിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ് ഇതെന്ന് ബിഷപ്പ് പറഞ്ഞു. കുടിയേറ്റജനതയ്ക്കുപുറമേ ഒട്ടേറെ ആദിവാസികുടുംബങ്ങൾക്കും ആശ്രയമായ റോഡാണിത്. രോഗികളെ തലച്ചുമടായി ആശുപത്രികളിലെത്തിക്കേണ്ട അവസ്ഥയായിരുന്നു. സ്കൂൾ വിദ്യാർഥികളടക്കമുള്ള സ്ഥിരം യാത്രക്കാർ പെടാപ്പാടുപെട്ടു. വിളകൾ വിപണിയിലെത്തിക്കുന്നതിന് കർഷകർ അനുഭവിച്ച ബുദ്ധിമുട്ടുകൾ തീരാദുരിതത്തിന്റേതാണ്. കാൽനടയാത്ര ദുസ്സഹവും വാഹനഗതാഗതം അസാധ്യവുമായ ഘട്ടത്തിൽ നാട്ടുകാർ ഒറ്റക്കെട്ടായി റോഡിനായി രംഗത്തിറങ്ങുകയായിരുന്നു. മൂന്നുവർഷമെടുത്താണ് റോഡ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഫാ. സജി വളവിലിന്റെ നേതൃത്വത്തിലായിരുന്നു ജനകീയക്കൂട്ടായ്മ.
ഉദ്ഘാടനച്ചടങ്ങിൽ ഫാ. ഡാന്റീസ് കിഴക്കരക്കാട്ട്, കെ.സി. തങ്കച്ചൻ, തോമസ് വലിയപറമ്പൻ, വി.ജെ. പൗലോസ്, വിൽസൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.






