കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരുക്കുപറ്റിയ ബെന്നിയ്ക്ക് അടിയന്തര ധനസഹായം നൽകി കർഷക കോൺഗ്രസ്

തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരുക്കുപറ്റിയ ബെന്നിയ്ക്ക് അടിയന്തര ധനസഹായം നൽകി കർഷക കോൺഗ്രസ്. പുരയിടത്തിനോട് ചേർന്ന് പറമ്പിൽ പശുവിനെ തീറ്റിക്കെണ്ടിരിക്കുമ്പോഴാണ് ബെന്നിയെ കാട്ടുപന്നി ആക്രമിച്ചത്. കർഷകനെ വനം വകുപ്പും സർക്കാരും അവഗണിച്ചതായി ചൂണ്ടിക്കാട്ടിയാണ് കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി അടിയന്തര ധനസഹായവുമായി രംഗത്തുവന്നത്.
കർഷകരെ എൽ.ഡി.എഫ് സർക്കാർ അവഗണിക്കുന്നതിന് പുറമെ കാട്ടുമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കർഷകരെ അക്രമിക്കുന്നതും പരുക്കേൽപ്പിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമായിരിക്കുകയാണെന്ന് കർഷക കോൺഗ്രസ്സ് ആരോപിച്ചു. കാട്ടുപന്നിയെ ശുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് സർക്കാരിനോട് മുൻപ് പല തവണ കർഷക കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റ കർഷകന് എത്രയും വേഗം വനം വകുപ്പും സർക്കാരും തുടർന്നുള്ള ചികിൽസാ ധനസഹായം നൽകണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അടിയന്തരമായി സമാഹരിച്ച ധനസഹായത്തിന്റെ ഒന്നാം ഘട്ടമായ അരലക്ഷം രൂപ ബെന്നിക്ക് വസതിയിൽ വച്ചാണ് കൈമാറിയത്. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ തുക കൈമാറി. ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടോമി കൊന്നക്കൽ, പഞ്ചായത്തംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ഷൈനി ബെന്നി, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ജുബിൻ മണ്ണുകുശുമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, സജി കൊച്ചുപ്ലാക്കൽ, അബ്രഹാം വടയാറ്റുകുന്നേൽ, ജോർജ് കുര്യൻ ആലപ്പാട്ട്, അലക്സിൻ ചെരട്ടവേലിൽ, സജോ പടിഞാറകുറ്റേൽ, ലാലു കൊല്ലിയിൽ, സാംസൺ പുളിച്ചുമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.






