ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി സരിത എസ്. നായർക്കെതിരെ അറസ്റ്റ് വാറന്റ്

തിരുവനന്തപുരം∙ കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി സരിത എസ്. നായർക്ക് അറസ്റ്റ് വാറന്റ്. കഴിഞ്ഞ പലതവണ കേസ് പരിഗണിച്ചപ്പോളും കേസിലെ ഒന്നാം പ്രതിയായ സരിത എസ്. നായർ കോടതിയിൽ ഹാജരാകാത്തത് കാരണത്താലാണ് കോടതി നടപടി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് വൈദുതി ഉൽപാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം നൽകാമെന്നു വാഗ്ദാനം ചെയ്തു. ഇതിനായി പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ റജിസ്ട്രേഷൻ തുകയായി 4,50,000 രൂപ നൽകണമെന്ന ആവശ്യത്തെ തുടർന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ പണം നിക്ഷേപിച്ചു. എന്നാൽ പരാതിക്കാരൻ അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ഒരു കമ്പനി നിലവിലില്ലെന്ന് മനസ്സിലാക്കുകയും തുടർന്ന് പൊലീസിന് പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്.
സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2009ലാണ് കേസിനാസ്പദമായ സംഭവം. 2010ലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.







