മുക്കം എൻ.ഐ.ടിയിൽ വിദ്യാർഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
മുക്കം: കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാൾ സ്വദേശിയും രണ്ടാംവർഷ ബി.ടെക് വിദ്യാർഥിയുമായ നിതിൻ ശർമ (20) ആണ് മരിച്ചത്. ദുർഗാപുർ സ്വദേശി രാജേശ്വർ ശർമയുടെയും ഉഷാ ശർമയുടെയും മകനാണ് നിതിൻ. ന്യൂ ബോയ്സ് മെഗാ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണ നിതിനെ സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർഥികളും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ഇനി ജീവിക്കുന്നതിൽ അർഥമില്ലെന്ന് സുഹൃത്തിന് വാട്സാപ്പിൽ സന്ദേശമയച്ച ശേഷമാണ് നിതിൻ കെട്ടിടത്തിൽനിന്ന് ചാടിയതെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കോഴിക്കോട് എൻ.ഐ.ടിയിൽ ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് മൂന്ന് വിദ്യാർഥികളാണ്. ക്യാമ്പസിനകത്ത് നേരിടേണ്ടിവരുന്ന പഠനപരമായ സമ്മർദവും വേണ്ടവിധത്തിൽ കൗൺസലിങ് ലഭിക്കാത്തതുമാണ് ആത്മഹത്യ വർധിക്കാൻ കാരണമെന്ന് വിദ്യാർഥികൾ പറയുന്നു. കാമ്പസിനകത്ത് സ്റ്റുഡന്റ്സ് ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കൗൺസലിങ് നൽകാൻ സംവിധാനമുണ്ടെങ്കിലും ഇവ ഉപയോഗപ്പെടുത്താറില്ലെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി.