വീരേന്ദ്രകുമാറിനെ ഇത്രയധികം സ്നേഹിച്ച ആരും ഉണ്ടാകില്ല. കാരശ്ശേരി സ്വദേശിനി 73 കാരി സൈനബ എങ്ങനെ ഇങ്ങനെയായി.
ഒറ്റയ്ക്ക് താമസിക്കുന്ന കുന്നത്ത് സൈനബ എന്ന എഴുപത്തിമൂന്നു വയസ്സുള്ള ഈ വയോധികയുടെ വീട്ടു ചുമരിനെ അലങ്കരിക്കുന്ന ഏക ഫോട്ടോയാണിത്.പക്ഷെ സ്വന്തം ഫോണിലൂടെ എം.പി.വീരേന്ദ്ര കുമാർ എം.പി. ലോകത്തോട് വിട പറഞ്ഞതറിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ ഈ ഫോട്ടോ സൈനബയുടെ കൈകളിലുണ്ട്. കണ്ടിട്ടും, കണ്ടിട്ടും മതിവരാത്ത പോലെ ,എത്രയോ തവണ നേരിൽ കണ്ട ആ മുഖം വീണ്ടും വീണ്ടും കാണുകയായിരുന്നു. തെളിച്ചം നഷ്ടപ്പെട്ടു തുടങ്ങിയ കണ്ണുകൾക്ക് വേണ്ടി ഇടയ്ക്കിടെ തുടച്ചു മിനുക്കുന്ന ഫോട്ടോക്ക് മുന്നിൽ നിന്ന് സൈനബ തെളിമയുള്ള ഭൂതകാല സ്മരണകൾ ഓർത്തെടുത്തു.
വര്ഷങ്ങള്ക്കു മുൻപ്സ്വന്തം ആങ്ങളയെ സ്ഥലത്തെ ചില പ്രമാണിമാർ അപായപ്പെടുത്താൻ തുനിഞ്ഞപ്പോൾ രക്ഷകനായത് വീരേന്ദ്ര കുമാറായിരുന്നു.അന്ന് സൈനബക്കു പ്രായം പതിനേഴു. അന്ന് തുടങ്ങിയ ആരാധനയാണ് വീരേന്ദ്ര കുമാറിനോട്. ഒന്ന് നേരിൽ കാണാൻ ജനതാദൾ സംസ്ഥാന സമ്മേളനത്തിന് തൃശൂർ വരെ പോകേണ്ടിവന്നു.സ്റ്റേജിൽ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എങ്കിലും ദൂരെ നിന്ന് കണ്ടു നിർവൃതിയടഞ്ഞു.
പിന്നീട് മുൻ കാരശ്ശേരി പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.കെ.സി. മുഹമ്മദിന്റെ വീട്ടിൽ കല്ല്യാണത്തിന് വീരേന്ദ്ര കുമാർ എത്തിയപ്പോഴാണ് അടുത്ത് കാണാനായതും,സംസാരിക്കാനായതും.അന്ന് സംസാരിച്ചതും വീരന്റെ കയ്യിൽ മുത്തം നൽകിയതും ഇന്നും ഒളിമങ്ങാത്ത ഓര്മയാണിവർക്കു.അന്നെടുത്ത ഫോട്ടോയാണ് ഇന്നും ഒരു നിധി പോലെ സൈനബ സൂക്ഷിക്കുന്നത്. വോട്ടു ചെയ്യാൻ തുടങ്ങിയ കാലം മുതൽ വീരേന്ദ്രകുമാറിന്റെ ജനതാദള്ളിനെ വോട്ടു ചെയ്തിട്ടുള്ളുവെങ്കിലും ജനതാദൾ വലതുപക്ഷത്തായപ്പോൾ വോട്ടു ദിവസം വീടിനു പുറത്തിറങ്ങിയിട്ടില്ല സൈനബ.
കാരശ്ശേരി പഞ്ചായത്തിലെ അഗതി ലിസ്റ്റിൽ ഉൾപ്പെട്ട സൈനബ തൊഴിലുറപ്പു തൊഴിലിനു പോയി അഷ്ടിക്കുള്ള വക കണ്ടെത്തിയിരുന്നെങ്കിലും ശാരീരികാവശത കാരണം അതും മുടങ്ങിയിരിക്കുകയാണ്.എങ്കിലും എട്ടോളം പൂച്ചകളെ സ്വന്തം മക്കളെ പ്പോലെ വളർത്തുന്നുണ്ട് സൈനബ. മത്സ്യവും ,മാംസവും സൈനബയുടെ മെനുവിലില്ലെങ്കിലും ഇതൊക്കെ പൂച്ചകൾക്ക് പാകം ചെയ്തു സമയസമയത്തു നൽകും. മലയോരത്തു എവിടെ വീരേന്ദ്ര കുമാർ എത്തിയാലും അവിടെയൊക്കെ കാഴ്ചക്കാരുടെ മുൻപന്തിയിൽ ഉണ്ടാവാറുളള സൈനബക്കു ഇനി ആ ദൃശ്യ സൗഭാഗ്യം ഉണ്ടാവില്ലല്ലോ എന്ന സങ്കടം മാത്രമാണിപ്പോൾ.