കൂടരഞ്ഞി ആരോഗ്യ കേന്ദ്രത്തിന് ബഹു നിലസമുച്ചയം ഉയരുന്നു
കുടരഞ്ഞി: മലയോര കുടിയേറ്റ മേഖലയിലെ ആയിരങ്ങൾ ആശ്രയിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിന് ബഹുനില സമുച്ചയം ഉയരുന്നു.
ഇന്ന് മൂന്നിന് കൂടരഞ്ഞി ബസ്സ്റ്റാൻഡിൽ നടക്കുന്ന ശിലാസ്ഥാപനകർമം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ലിൻ്റോ ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
ജോർജ് എം. തോമസ് എം .എൽ.എ. ആയിരിക്കെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്ക് പണിയുന്നത്.
മൂന്നുനിലകളടങ്ങിയ കെട്ടിടത്തിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ ഐ.എൽ. ആർ. റൂം, വാക്സിനേഷൻ ഏരിയ വെയ്റ്റിങ് ഏരിയ, ബ്രസ്റ്റ് ഫീഡിങ് റൂം, ചെയിഞ്ചിങ് റൂം, പാർക്കിങ് ഏരിയ എന്നിവയാണ് ഒരുക്കുക.
ഒ.പി. റൂമുകൾ, ഫാർമസി, സ്റ്റോർ, ലാബ്, ഇ.സി.ജി. യൂണിറ്റ്, വെയ്റ്റിങ് ഏരിയ, പ്രീ ചെക്ക് ഏരിയ, ട്രയാജ്, ഒ.ആർ. ടി, ഡോക്സി കോർണർ, ഒബ്സർ വേഷൻ എന്നിവയടങ്ങുന്നതാണ് ഒന്നാംനില. ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ്, പി.എച്ച്.എൽ. ഹെൽത്ത് നഴ്സ് ഓഫീസ്, എഫ്. എച്ച്.സി. ഓഫീസ്, കോൺഫറൻസ് ഹാൾ തുടങ്ങിയവയടങ്ങുന്ന പൊതുജനാരോഗ്യവിഭാഗമാണ് രണ്ടാം നിലയിൽ.
കുടിയേറ്റ മേഖലയിൽ പൊതുജനാരോഗ്യ സേവനരംഗത്ത് വലിയ മുതൽക്കൂട്ടാകുന്ന പുതിയ കെട്ടിട സമുച്ചയത്തിൻ്റെ
നിർമാണ പ്രവർത്തികൾ ഒന്നരവർഷംകൊണ്ട് പൂർത്തിയാകും എന്നാണ് പ്രതീക്ഷ.
നിർമാണ സാമഗ്രികൾ എല്ലാം സ്ഥലത്ത് എത്തിച്ചിട്ടുണ്ട് ഒരാഴ്ചയ്ക്കകം തന്നെ പ്രവൃത്തി ആരംഭിക്കാനാകും.
പനക്കച്ചാൽ, ചുള്ളിയകം, മഞ്ഞക്കടവ്, മാങ്കുന്ന്, പുന്നക്കടവ്, അകപുഴ എന്നീ ആദിവാസിക്കോളനികളിലെയും പൂവാറൻ തോട്, കക്കാടംപൊയിൽ, ഉൾപ്പെടെയുള്ള മലയോര മേഖലകളിലെയും നൂറുകണക്കിനാളുകളുടെ ആദ്യ ആശ്രയ കേന്ദ്രമായ ആശുപത്രി പരിമിത സൗകര്യങ്ങളിലും മികച്ച സേവനത്തിന് ഇതിനിടെ തന്നെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച്ചയായിരുന്നു ജില്ലയിൽ മികച്ചരീതിയിൽ പൊതുജനാരോഗ്യനിയമം നടപ്പാക്കിയതിനുള്ള പുരസ്കാരം കുടുംബാരോഗ്യകേന്ദ്രത്തെ തേടിയെത്തിയത്