ജനപ്രതിനിധികൾക്ക് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി

താമരശ്ശേരി: കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, ത്രിതല പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കത്തോലിക്ക കോൺഗ്രസ് താമരശേശരി രൂപത കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. താമരശ്ശേരി ബിഷപ്സ് ഹൗസിൽ പോപ്പ് ജോൺ പോൾ രണ്ടാമൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായും സ്വതന്ത്രരായും മത്സരിച്ച് വിജയിച്ച ക്രൈസ്തവരായ ജനപ്രതിനിധികൾ പങ്കെടുത്തു.
സ്വീകരണയോഗം കത്തോലിക്കാ കോൺഗ്രസ് ബിഷപ്പ് ലഗേറ്റും താമരശ്ശേരി രൂപത മെത്രാനുമായ മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ജനവിധിയിലൂടെ നേടിയ ഈ വിജയം സമസ്ത ജനവിഭാഗങ്ങൾക്കും രാഷ്ട്രീയ ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ നന്മ ചെയ്യാൻ ഉള്ള അവസരമായി കാണണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫാ.റോയി കണ്ണഞ്ചിറയിൽ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ബേബി പെരുമാലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഡോ.ചാക്കോ കാളംപറമ്പിൽ,
വികാരി ജനറാൾ മോൺ.ജോൺ ഒറവുങ്കര, ചാൻസലർ ഫാ.ബെന്നി മുണ്ടനാട്ട്, കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ.ജോർജ്ജ് വെള്ളക്കാക്കുടിയിൽ, ഫാ.സബിൻ തൂമുളളിൽ, അനീഷ് വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കൂടരത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശേശരി തുടങ്ങി നൂറോളം ജനപ്രതിനിധികൾ പെങ്കെടുത്ത സ്വീകരണയോഗത്തിൽ അൽഫോൻസ മാത്യു, ബോസ് ജേക്കബ്, ജൂലി പോളി തുടങ്ങിയവർ തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രതിനിധികളായി മറുപടി പ്രസംഗം നടത്തി.






