ഗെയിലിൽ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ സത്യഗ്രഹ സമരമെന്ന് ഭൂഉടമകൾ

മുക്കം: ഗെയിൽ പദ്ധതിക്കായി ഭൂമി വിട്ടുനൽകി ജില്ലയിലെ നിരവധി പേർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. ഭൂമിക്ക് മാർക്കറ്റ് വില നൽകണമെന്നാവശ്യപ്പെട്ട് കേസ് നൽകിയവർക്കാണ് കേസ് തീരാതെ അധികൃതർ നഷ്ടപരിഹാരത്തുക നൽകില്ലെന്ന് അറിയിച്ചതെന്ന് ഗെയിൽ ഇരകൾ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചത്. പദ്ധതി കടന്നുപോകുന്ന ഭൂമിയുടെയും പൊളിച്ചു മാറ്റിയ മതിലുകളുടേയും കെട്ടിടങ്ങളുടേയും നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിട്ടില്ല. മലപ്പുറം ജില്ലയിൽ കേസിന് പോയവർക്ക് ഭൂമിയുടെ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഇരകളുള്ള കോഴിക്കോട് ജില്ലയിലാണ് അധികൃതർ വിവേചനം കാണിക്കുന്നതെന്നും സിവിൽ കേസുകളുടെ വ്യവഹാരം അവസാനിക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്നതിനാൽ ഇത് മറയാക്കി നഷ്ടപരിഹാരത്തുക നൽകാതിരിക്കാനാണ് ഗെയിൽ ഉദ്യോഗസ്ഥരുടെ നീക്കമെന്നും ഇവർ ആരോപിച്ചു.
ഇന്നലെ കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന അദാലത്തിൽ ജില്ലാ കളക്ടർക്ക് നേരിട്ട് പരാതി നൽകിയെന്നും അഞ്ച് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കളക്ടർ ഉറപ്പു നൽകിയതായും ഇവർ പറഞ്ഞു. അല്ലാത്തപക്ഷം പത്താം തിയതി ഗെയിൽ വിരുദ്ധ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഗെയിലിന്റെ കോഴിക്കോട്ടെ ഓഫീസിന് മുൻപിൽ സത്യഗ്രഹ സമരം നടത്തുമെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബഷീർ ഹാജി, കെ.പി. കോയാമു, അബ്ദുൽ കരീം കുറ്റിപ്പുറത്ത്, കെ.സി. നുറുദ്ധീൻ എന്നിവർ പങ്കെടുത്തു.







