ജില്ലാ ഭരണകൂടം സഹകരണ ബാങ്കുകളുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനെതിരേ പരാതി നൽകി

മുക്കം: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടം സർവിസ് സഹകരണ ബാങ്കുകളുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനെതിരേ കാരശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
മുന്പ് നടന്ന പല തെരഞ്ഞെടുപ്പുകൾക്കും ബാങ്കിന്റെ വാഹനങ്ങൾ വിട്ടുനൽകിയിരുന്നെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മാർച്ചിലായതിനാൽ തങ്ങൾ പ്രതിസന്ധിയിലായെന്ന് എൻ.കെ. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാരശേരി ബാങ്കിന് കോഴിക്കോട്, താമരശേരി താലൂക്കുകളിലായി 23 എടിഎമ്മുകളും ഒൻപതു ബ്രാഞ്ചുകളുമുണ്ട്. എടിഎമ്മുകളിലേക്ക് പണമെത്തിക്കുന്നതിനും ബ്രാഞ്ചുകളിലേക്കും തിരിച്ചും പണം കൊണ്ട് പോകാനുമായി ഉപയോഗിക്കുന്ന വാഹനമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ജില്ലാ ഭരണകൂടം പിടിച്ചെടുത്തിരിക്കുന്നത്.
അൻപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി സ്വകാര്യ വാഹനങ്ങളിലോ ടാക്സികളിലോ കൊണ്ടുപോവുമ്പോൾ പോലീസിന് പിടിച്ചെടുക്കാൻ അധികാരമുള്ളതിനാൽ ഇത്തരം വാഹനങ്ങളിൽ ബാങ്കിന്റെ ആവശ്യത്തിനുള്ള പണം കൊണ്ടുപോവുന്നതിന് ബുദ്ധിമുട്ടുണ്ട്.
ഏപ്രിൽ ഒന്ന് മുതൽ വാഹനം വിട്ടു നൽകാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരുന്നെങ്കിലും ജനപ്രാധിനിത്യ നിയമപ്രകാരം വാഹനങ്ങൾ പിടിച്ചെടുക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് കാണിച്ചാണ് ഉദ്യോഗസ്ഥർ വാഹങ്ങൾ പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സർവിസ് സഹകരണ ബാങ്കുകളോട് ഉദ്യോഗസ്ഥർ കാണിക്കുന്ന ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കുന്നതിന് നടപടിയുണ്ടാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.







