കരിപ്പൂരിൽ ഗൾഫ് യാത്രക്കാരനെ കാര്‍ തടഞ്ഞു തട്ടിക്കൊണ്ടുപോയതായി പരാതി
കോഴിക്കോട്: ദുബയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കാര്‍ തടഞ്ഞു തട്ടിക്കൊണ്ടുപോയി. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ടാക്സി കാര്‍ തടഞ്ഞ് കാറുകളിലെത്തിയ സംഘം പിടിച്ചുകൊണ്ടു പോയത്.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തി ടാക്സി കാറില്‍ യാത്ര ആരംഭിച്ചയാളെയാണ് കരിപ്പൂരിനടുത്ത ഉണ്ണ്യാല്‍പറമ്പില്‍ 2 കാറുകളില്‍ പിന്തുടര്‍ന്ന സംഘം വിളിച്ചിറക്കി കൊണ്ടുപോയത്. ടാക്സി ഡ്രൈവറുടെ മൊഴിപ്രകാരം കരിപ്പൂര്‍ പോലിസ് അന്വേഷണം തുടങ്ങി.
രാവിലെ 6ന് വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സിയിലാണ് ഇയാള്‍ യാത്ര തുടങ്ങിയത്. ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരന്റെ പേര് വിളിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍, ലഗേജ് ടാക്സി കാറില്‍ തന്നെയുണ്ടായിരുന്നു. ടാക്സി ഡ്രൈവര്‍ വിമാനത്താവളത്തിലെ പോലിസ് എയ്ഡ് പോസ്റ്റില്‍ എത്തി ലഗേജ് ഏല്‍പ്പിച്ച ശേഷം മൊഴി നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ സംഭവത്തിനു പിന്നിലെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. അടുത്തിടെ കോട്ടക്കല്‍ സ്വദേശിയായ മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയതായും പരാതി ലഭിച്ചിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കു ശേഷം യുവാവ് വീട്ടിലെത്തി.