മുക്കം സിഎച്ച്സിയിൽ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

മുക്കം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മുക്കം സിഎച്ച്സിയിൽ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നാല് പ്രവർത്തകരാണ് പ്ലക്കാർഡുകളുമേന്തി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്. നിലവിൽ കോവിഡ് വാക്സിനേഷനും കോവിഡ് ടെസ്റ്റും ഒപിയും നടക്കുന്നത് അടുത്തടുത്തായതിനാൽ രോഗം പടരാൻ സാധ്യത ഏറെയാണന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
കഴിഞ്ഞ ദിവസം സർവകക്ഷി യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കോവിഡ് ടെസ്റ്റ് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആശുപത്രിയിൽ അനാവശ്യ തിരക്ക് സൃഷ്ടിക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അതേ സമയം നേരത്തെ ടെസ്റ്റ് നടത്തിയിരുന്നത് മണാശേരി സ്കൂളിൽ ആയിരുന്നുവെന്നും ഇപ്പോൾ സ്കൂൾ ലഭ്യമല്ലാത്ത അവസ്ഥയാണന്നും നോഡൽ ഓഫീസർ ഡോ. സി.കെ. ഷാജി പറഞ്ഞു. വിഷയം സർവകക്ഷി യോഗത്തിൽ ചർച്ചയായിരുന്നു. മേയ് അഞ്ചിനകം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുമെന്നും ജനങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങൾ ഉൾകൊള്ളുന്നില്ലന്നും ജനങ്ങളുടെ പരമാവധി സഹകരണം ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ജുനൈദ് പാണ്ടികശാല, മുൻദിർ ചേന്ദമംഗല്ലൂർ, അനൂപ്, നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി






