വലിയങ്ങാടിയിൽ തണൽ പരക്കുന്നു ; മേൽക്കൂര നിർമാണം രണ്ടാം ഘട്ടത്തിൽ

കോഴിക്കോട് ∙ വ്യാപാരകേന്ദ്രമായ വലിയങ്ങാടിക്ക് തണലൊരുക്കി രണ്ടാം ഘട്ട മേൽക്കൂര നിർമാണം പുരോഗമിക്കുന്നു. ആദ്യഘട്ടമായി നിർമിച്ച 105 മീറ്ററിനു തുടർച്ചയായി 2 കോടി രൂപ ചെലവിൽ 280 മീറ്റർ നീളത്തിലാണ് മേൽക്കൂര നിർമിക്കുന്നത്. വലിയ തൂണുകളും മേൽക്കൂരയിലെ ഇരുമ്പു പൈപ്പുകളും സ്ഥാപിക്കുന്നത് അവസാന ഘട്ടത്തിലാണ്. പകൽ സമയത്ത് കടപ്പുറത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തും. രാത്രിയിലാണ് ഇതു വലിയങ്ങാടിയിൽ എത്തിച്ചു സ്ഥാപിക്കുന്നത്.
പ്രവർത്തനം പുലർച്ചെവരെ നീളുന്നു. മൂന്നാം ഘട്ടത്തോടെ മേൽക്കൂര നിർമാണം പൂർത്തിയാക്കാനുള്ള പ്രവർത്തനമാണ് കോർപറേഷൻ നടത്തുന്നത്. കാറ്റ് തടസ്സപ്പെടാത്ത തരത്തിലും കടൽകാറ്റേറ്റ് തുരുമ്പ് എടുക്കുന്നത് ഒഴിവാക്കാനുമായി 330 എംഎം കനമുള്ള അലൂമിനിയം ഷീറ്റുകളാണ് മേൽക്കൂരയിൽ വിരിക്കുന്നത്. 550 കിലോഗ്രാമോളം ഭാരമുള്ള ഇരുമ്പു തൂണുകളിലാണ് മേൽക്കൂര നിൽക്കുന്നത്. മഴ വെള്ളം പൈപ്പിലൂടെ ഓടയിലേക്കെത്തുന്ന തരത്തിലാണ് ക്രമീകരണം. ഇപ്പോഴത്തെ നിർമാണം അടുത്ത മാസം പൂർത്തിയാക്കും.







