ഒരു വർഷം മുമ്പ് മുക്കം കടവിൽ നിന്ന് പൊളിച്ചുമാറ്റിയ വെന്റ് പൈപ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയായില്ല.

മുക്കം: ഒരു വർഷം മുമ്പ് മുക്കം കടവിൽ നിന്ന് പൊളിച്ചുമാറ്റിയ വെന്റ് പൈപ്പ് പാലത്തിന്റെ പൈപ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയായില്ല. കഴിഞ്ഞ ജൂണിൽ പൊളിച്ച പാലത്തിന്റെ വലിയ പൈപ്പുകൾ പുതിയ പാലത്തിന്റെ ചുവട്ടിലും മുക്കം ഭാഗത്തെ കരയിലുമാണ് കൂട്ടിയിട്ടിരിക്കുന്നത്. പുഴയിൽ ജലനിരപ്പ് ഉയരുന്നതോടെ ഇത് നിലവിലെ പാലത്തിന് ഭീഷണിയാണ്. ഇതോടൊപ്പം പാലത്തിന് സമീപഭാഗങ്ങളിൽ കരയിടിച്ചിലിനും വഴിവെച്ചേക്കും. മുൻ ഭരണ സമിതിയുടെ കാലത്ത് പഞ്ചായത്തും പൈപ്പ് മാറ്റുന്ന പ്രവൃത്തിയേറ്റെടുത്ത കരാറുകാരനും തമ്മിലുള്ള കേസ് നടപടികളാണ് പൈപ്പുകൾ നീക്കം ചെയ്യുന്നതിന് തടസം.
രണ്ടായിരത്തിലാണ് ഒരു കോടിയോളം രൂപ ചെലവഴിച്ച് കാരശേരി പഞ്ചായത്ത് ഇരുവഴിഞ്ഞിയുംചെറുപുഴയും സംഗമിക്കുന്ന കടവിൽ വെന്റ് പൈപ്പ് പാലം നിർമിച്ചത്. കാലവർഷം തുടങ്ങുന്നതോടെ പാലം മിക്ക സമയത്തും വെള്ളത്തിനടിയിലായിരുന്നു. തുടർന്ന് മുഴുവൻ സമയവും ഉപയോഗപ്പെടുന്ന പാലം നിർമിക്കണമെന്ന ആവശ്യം പരിഗണിച്ച് 2015ൽ ഇവിടെ പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റ് പാലം നിർമിച്ചു.
പുഴയിലൂടെ ഒഴുകിയെത്തുന്ന മരങ്ങളും ചണ്ടികളും വെന്റ് പൈപ്പ് പാലത്തിൽ തങ്ങി പുതിയ പാലത്തിന് ഭീഷണിയായി. ഇതിന് പുറമെ ഇവിടം സാമുഹ്യ വിരുദ്ധർ താവളമാക്കുന്നതും പതിവായി. ഇതോടെ വെന്റ് പൈപ്പ് പാലം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങി. തുടർന്ന് 2020 ജൂണിൽ പാലം പൊളിച്ചുനീക്കി. കമ്പിയും മറ്റും ഉടനെ തന്നെ കൊണ്ടു പോയി. കുറേ പൈപ്പുകൾ പൊട്ടിപ്പോയി. ബാക്കി വന്ന മുപ്പത്തഞ്ചോളം ഭീമൻ പൈപ്പുകൾ ലേലം ചെയ്ത് വിൽക്കാനായി മാറ്റിയിടുകയായിരുന്നു.
2020 ഓഗസ്റ്റ് നാലിന് നടന്ന ഭരണ സമിതി തീരുമാനപ്രകാരം ഓഗസ്റ്റ് 11ന് പൈപ്പ് നീക്കം ചെയ്യുന്നതിന്റെ ലേലം നടന്നു. എക്സിക്യൂട്ടീവ് എൻജിനീയർ 11837 രൂപ വില നിശ്ചയിച്ച പൈപ്പുകൾ 21600 രൂപക്ക് ലേലത്തിൽ പോയി. ഓഗസ്റ്റ് 17 ന് നടന്ന ഭരണ സമിതി ലേലം അംഗീകരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ പൈപ്പുകൾ നീക്കം ചെയ്യുന്നതിന് കനത്ത മഴയുള്ളതിനാൽ യന്ത്രങ്ങളും വാഹനങ്ങളും സ്ഥലത്തെത്തിക്കാനുള്ള പ്രയാസങ്ങളും കോവിഡ് നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി പ്രവൃത്തിക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് കരാറുകാരൻ പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചു. 2020 ഒക്ടോബർ 22 ന് നടന്ന ഭരണ സമിതി കരാറുകാരന്റെ അപേക്ഷ നിരസിക്കുകയും പുനർലേലത്തിന് തീരുമാനമെടുക്കുകയും ചെയ്തു. ഇതിനെതിരെ കരാറുകാരൻ കോടതിയെ സമീപിച്ചതോടെ നിയമകുരുക്കിലകപ്പെട്ട് പൈപ്പ് മാറ്റൽ തടസപ്പെട്ടിരിക്കുകയാണ്







