കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിൽ ഇനിമുതൽ സർ, മാഡം വിളികൾ വേണ്ട
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിലെത്തുന്നവർ ഇനിമുതൽ സർ, മാഡം എന്നൊന്നുംവിളിക്കേണ്ടാ. പകരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മെമ്പർ എന്നൊക്കെവിളിച്ചാൽ മതിയാകും.
പഞ്ചായത്ത് പ്രമേയത്തിലൂടെ തീരുമാനമെടുത്താണ് പരമ്പരാഗതരീതി പൊളിച്ചെഴുതുന്നത്. പഞ്ചായത്തിലേക്കുള്ള അപേക്ഷകളിലും കത്തിടപാടുകളിലും സർ, മാഡം എന്ന് അഭിസംബോധനചെയ്യുന്നത് ഒഴിവാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ജനാധിപത്യഭരണസംവിധാനത്തിൽ ജനങ്ങളെ സേവിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥന്മാരെയും ജനപ്രതിനിധികളെയും നിയോഗിക്കുന്നത്. ചെലവുകൾ വഹിക്കുന്നതും ജനങ്ങളാണ്. ആ നിലയ്ക്ക് സർ, മാഡം എന്നൊന്നും ജനങ്ങൾ വിളിക്കേണ്ടതില്ലെന്ന് അടുത്തകാലത്ത് ഉയർന്നുവന്നിട്ടുള്ള ആശയത്തെ പിൻപറ്റിയാണ് പഞ്ചായത്തിന്റെ നടപടി.
ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സർ, മാഡം വിളിയെന്ന് ഭരണസമിതി നിരീക്ഷിച്ചു. പ്രസിഡൻറ് ഷംലൂലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡംഗം ശിഹാബ് മാട്ടുമുറി പ്രമേയം അവതരിപ്പിച്ചു. ഫസൽ കൊടിയത്തൂർ പിന്താങ്ങി.
വൈ. പ്രസി. കരീം പഴങ്കൽ, അംഗങ്ങളായ രിഹ്‌ല മജീദ്, എം.ടി. റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത് എന്നിവർ പങ്കെടുത്തു