Puthuppady

പുതുപ്പാടി കാവുംപുറം പ്രദേശത്ത് ലഹരിമാഫിയയുടെ വിളയാട്ടം

പുതുപ്പാടി: കാവുംപുറം പ്രദേശത്ത് ലഹരിമാഫിയയുടെ വിളയാട്ടം. പുല്ലുമല വാസുദേവന്‍ നായരുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന മുയലുകളെ ഇരുട്ടിന്റെ മറവില്‍ ക്രൂരമായി കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. മൂന്നരയോടെ മുയലുകളുടെ കരച്ചില്‍ കേട്ടെങ്കിലും വീട്ടുകാര്‍ പുറത്തിറങ്ങിയിരുന്നില്ല. രാവിലെ പുറത്തിറങ്ങി നോക്കുമ്പോള്‍ മുയലിന്റെ കൂട് തകര്‍ത്ത നിലയിലാണ്. ഒരു മുയലിന്റെ പകുതി ഭാഗം വീട്ടുമുറ്റത്ത് നിന്ന് കണ്ടെടുത്തു. കത്തി കൊണ്ട് മുറിച്ച നിലയിലാണ് പകുതി ജഢം കണ്ടെത്തിയത്. ഒരു മുയലിനെ പിന്നീട് പറമ്പില്‍ കണ്ടെത്തിയെങ്കിലും മറ്റൊരു മുയലിനെ കണ്ടെത്താനായില്ല. മുറ്റത്ത് ചോറും കറിയും ഉപേക്ഷിച്ചതിനാല്‍ മനുഷ്യര്‍ തന്നെയാണ് ക്രൂരതക്ക് പിന്നിലെന്ന് വ്യക്തമായി. തുടര്‍ന്ന് താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുല്ലുമലഭാഗത്ത് ലഹരിമാഫിയാ സംഘങ്ങളുടെ വിളയാട്ടമാണെന്നും എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തി അക്രമിക്കുകയാണ് ഇവരുടെ രീതിയെന്നും നാട്ടുകാര്‍ പറയുന്നു. ആളൊഴിഞ്ഞ പ്രദേശത്തെ പഴയ വീടിന് സമീപം പരസ്യമായ ലഹരി ഉപയോഗം പതിവാണ്. പല പ്രദേശങ്ങളില്‍ നിന്നും ഇവിടേക്ക് ആളുകള്‍ എത്തുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലഹരിമാഫിയക്കെതിരെ പോലീസും എക്സൈസും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Back to top button