Mukkam

സംസ്ഥാനപാത നവീകരണം: 31 കലുങ്കുകൾ,12 ബസ് ഷെൽറ്ററുകൾ പണിയും തിരുവമ്പാടി മണ്ഡലം അവലോകന യോഗം ചേർന്നു

മുക്കം: റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിലുൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ നടക്കുന്ന കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാത തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നുപോകുന്ന കി.മീ 37.500 മുതൽ 51.020 വരെയുള്ള ഓമശ്ശേരി-എരഞ്ഞിമാവ് റീച്ചി‍ൻെറ പ്രവൃത്തി അവലോകനയോഗം മുക്കത്ത് എം.എൽ.എ ഓഫിസിൽ നടന്നു.

തിരുവമ്പാടി മണ്ഡലത്തിലൂടെ 13.52 കി.മീ ദൂരത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കി.മീ 44.600 മുതൽ 51.020 വരെ (മുക്കം പാലം-എരഞ്ഞിമാവ്) 10 മീറ്റർ വീതിയിലും ബാക്കി ഓമശ്ശേരി വരെ ഏഴ് മീറ്റർ വീതിയിലുമാണ് ഗാരേജ് വേ. ഈ ദൂരത്തിനിടയിൽ പരമാവധി വീതിയിൽ രണ്ടു വശങ്ങളിലും അഴുക്കുചാലുകൾ സ്ഥാപിച്ച് മണ്ണിട്ട് ബലപ്പെടുത്തും. അഗസ്ത്യൻമുഴി, മുക്കം എന്നീ പാലങ്ങളുടെ ചെറിയ അറ്റകുറ്റപ്പണി പ്രവൃത്തികൾ നടക്കും. നടപ്പാത നിർമാണത്തിന് അനുമതി ലഭ്യമാക്കാനും തീരുമാനിച്ചു. ഈ റീച്ചിൽ 31 കലുങ്കുകൾ പണിയും. അഴുക്കുചാലുകൾക്ക് മീതെയാണ് നടപ്പാത പണിയുക.

പ്രധാന അങ്ങാടികളിൽ നടപ്പാത മീതെ ടൈൽ വിരിക്കാനും ഹാൻഡ് റെയിലുകൾ സ്ഥാപിക്കാനും അനുമതി ആവശ്യപ്പെടും.12 ബസ് ഷെൽറ്ററുകൾ നിർമിക്കും. 30 കേന്ദ്രങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കും. മൂന്നിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നിടങ്ങളിൽ റോഡ് ഉയർത്തും. കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് പ്രോജക്ട് മേൽനോട്ടം വഹിക്കുന്ന പദ്ധതിയുടെ കരാർ ശ്രീധന്യ കൺസ്ട്രക്ഷൻസ് കമ്പനിയാണ് ഏറ്റെടുത്തത്. യോഗത്തിൽ എം.എൽ.എക്കു പുറമേ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, കെ.എസ്.ടി.പി എൻജിനീയർമാർ, കൺസൽട്ടൻസി, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button