Karassery

കാരശ്ശേരിയിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും

കാരശ്ശേരി : മഴ കനത്തതോടെ ഉരുൾപൊട്ടലും വെള്ളപ്പൊക്കക്കെടുതിയും മുന്നിൽക്കണ്ട് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ദുരന്തനിവാരണത്തിന് നടപടി തുടങ്ങി. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും പഞ്ചായത്തിൽ ഉണ്ടാവാറുള്ളതു കൊണ്ടാണ് രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേക തയ്യാറെടുപ്പുകൾ നടത്തുന്നത്.

ഇതിനായി ഗ്രാമപ്പഞ്ചായത്ത് ദുരന്ത നിവാരണയോഗം ചേർന്ന് നടപടികൾ ആസൂത്രണംചെയ്തു. പഞ്ചായത്തിൽ ഇരുപത്തിനാല്‌ മണിക്കൂറും കൺട്രോൾ റൂം തുറക്കാൻ തീരുമാനിച്ചു. ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽ വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശത്ത് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനെപ്പറ്റിയും ആറ്, ഏഴ്, പത്ത് വാർഡുകളിൽ ഉരുൾ പൊട്ടൽ സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ ആരംഭിക്കുന്നതു സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കാൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തി.

വാർഡംഗങ്ങളുടെ നേതൃത്വത്തിൽ ദുരന്തപ്രതികരണസേന അംഗങ്ങൾ ആശാവർക്കർമാർ, സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ മുതലായവരെ പങ്കെടുപ്പിച്ച് വാർഡുകളിൽ യോഗം ചേർന്ന് കരുതൽ നടപടികളെടുക്കാനും തീരുമാനിച്ചു. ഗ്രാമപ്പഞ്ചായത്ത് ഹാളിൽ ചേർന്നയോഗം വൈസ് പ്രസിഡന്റ് ആമിന എടത്തിൽ ഉദ്ഘാടനംചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, വാർഡംഗങ്ങളായ ജംഷിദ് ഒളകര, കുഞ്ഞാലി മമ്പാട്ട്, ശിവദാസൻ കാരോട്ട്, ഇ.പി. അജിത്ത്, എം.ആർ. സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി ബിജു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button