Thiruvambady

ഉപഗ്രഹ സർവേ മാപ് അബദ്ധജഡിലം: പിൻവലിക്കണമെന്ന് താമരശേരി ബിഷപ്

തിരുവമ്പാടി: ബഫർ സോൺ വിഷയത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാതെ മലയോരമേഖലയിലെ ജനങ്ങളെ നിശബ്ദമായി കുടിയിറക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്.

നിരവധി തവണ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഒറ്റയ്ക്കും കൂട്ടായും ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അബദ്ധജടിലമായ മാപ് പ്രസിദ്ധീകരിച്ച് ജനങ്ങളെ ആശങ്കയിൽ ആക്കുക മാത്രമാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും റവന്യൂ ഭൂമിയുടെ സ്ഥിതിവിവര കണക്ക് ശേഖരിക്കുവാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയത് തന്നെ സർക്കാരിന്റെ തെറ്റായ നയത്തിന്റെ സൂചനയാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മറ്റു മൂന്നു മന്ത്രിമാരെ പ്രസ്തുത വിഷയങ്ങൾ പഠിച്ച് ഏകോപനം നടത്തുവാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തണമെന്നും ബിഷപ് ആവശ്യപ്പെട്ടു.

കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സർക്കാരുകൾ പ്രസ്തുത വിഷയത്തിൽ ജനപക്ഷ നിലപാട് സ്വീകരിച്ച് കർഷകർക്കൊപ്പം നിന്നുവെന്നും കേരളം മാത്രം കർഷക വിരുദ്ധമായ നിലപാടാണ് തുടർച്ചയായി സ്വീകരിക്കുന്നതെന്നും ബിഷപ് കുറ്റപ്പെടുത്തി. ബഫർ സോൺ വനത്തിനുള്ളിൽ മാത്രം പരിമിതപ്പെടുത്തുവാൻ സർക്കാർ തയാറാകണമെന്നും വിഷയത്തിൽ റവന്യൂ മന്ത്രി നിശബ്ദനായിരിക്കുന്നത് ഒട്ടേറെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതാണെന്നും പ്രതിപക്ഷത്തായിരുന്നപ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് എത്തുമ്പോൾ മറ്റൊരു നിലപാടും എന്ന നയം ഇപ്പോഴത്തെ ഭരണാധികാരികൾക്ക് ഭൂഷണമല്ലെന്നും ബിഷപ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button