എൻ.ഐ.ടിക്ക് സമീപം വ്യാപകമായി അനധികൃത തട്ടുകടകൾ

മുക്കം: വിവിധ വർണങ്ങളിൽ വൈവിധ്യമാർന്ന രുചികളോടെ ഭക്ഷണം തയ്യാറാക്കി ഡസനോളം തട്ടുകടകളാണ് എൻ.ഐ.ടിക്ക് സമീപം വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്. എന്നാൽ ഇവയിലൊന്നിനും അനുമതിയോ ലൈസൻസോ ഇല്ല എന്നുള്ളതാണ് വാസ്തവം. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയും ഭക്ഷ്യവിഷബാധാമരണങ്ങളും റിപ്പോർട്ട് ചെയ്യുമ്പോഴാണ് അധികൃതരുടെ മൂക്കിനുതാഴെ അനധികൃത വ്യാപാരസ്ഥാപനങ്ങൾ സജീവമാകുന്നത്.
ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് എൻ.ഐ.ടി.ക്ക് സമീപം മുക്കം-കോഴിക്കോട് റോഡിൽ കട്ടാങ്ങലിനടുത്താണ് വർഷങ്ങളായി അനധികൃത തട്ടുകടകൾ പ്രവർത്തിക്കുന്നത്. ഇവയുടെ നൂറുമീറ്റർ അകലെ മാത്രമാണ് നടപടിയെടുക്കേണ്ട പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വർഷങ്ങളായി അനുമതിയില്ലാതെ പ്രവർത്തിക്കുന്ന തട്ടുകടകൾക്കുനേരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.







