വയനാട് ചുരം കേബിൾ കാർ പദ്ധതിക്ക് തത്വത്തിൽ അനുമതി

അടിവാരം: കോഴിക്കോട്, വയനാട് ജില്ലകളുടെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും വയനാട് ചുരത്തിലെ ഗതാഗത തിരക്ക് കുറക്കുന്നതിനുമായി വിഭാവനം ചെയ്യുന്ന വയനാട് റോപ്പ് വേ-കേബിൾ കാർ പ്രൊജക്റ്റ് നടപ്പിലാക്കുന്നതിന് തിരുവനന്തപുരത്തു ചേർന്ന യോഗം തത്വത്തിൽ അനുമതി നൽകി.
താമരശ്ശേരി ചുരത്തിനു സമാന്തരമായി നടപ്പിലാക്കുന്ന പദ്ധതി വികസന രംഗത്തും വിനോദസഞ്ചാര മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അഭിപ്രായപ്പെട്ടു. വിനോദ സഞ്ചാര മേഖലയ്ക്ക് പുറമെ ചുരം റോഡിലെ യാത്രാ ക്ലേശം ഒഴിവാക്കി സമാന്തര യാത്രയ്ക്കും പദ്ധതി അവസരമൊരുക്കും.
കോഴിക്കോട്, വയനാട് ഡി.ടി.പി.സി, വയനാട് ചേംബർ ഓഫ് കോമേഴ്സ്, മലബാർ ചേംബർ ഓഫ് കോമേഴ്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പൊതുമരാമത്തു വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കൽപ്പറ്റ എം.എൽ.എ ടി സിദ്ദിഖ്, ടൂറിസം സെക്രട്ടറി ശ്രീനിവാസ്, വയനാട്, കോഴിക്കോട് ജില്ലാ കളക്ടർമാർ, വയനാട് ചേമ്പർ ഓഫ് കോമേഴ്സ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.







