ഉത്തരേന്ത്യയിൽ ബി.ജെ.പി.ക്ക് വൻതോതിൽ സീറ്റുകൾ കുറയും; അൽക്ക ലാംബ
കൊടിയത്തൂർ : ഉത്തരേന്ത്യയിൽ ബി.ജെ.പി.ക്ക് വൻതോതിൽ സീറ്റുകൾ കുറയുമെന്നും അതുകൊണ്ടാണ് നരേന്ദ്രമോദി ഇത്തവണ ദക്ഷിണേന്ത്യയിൽ കൂടുതൽ തിരഞ്ഞെടുപ്പുപ്രചാരണം നടത്തുന്നതെന്നും മഹിളാ കോൺഗ്രസ് അഖിലേന്ത്യാപ്രസിഡൻറ് അൽക്ക ലാംബ പറഞ്ഞു. വയനാട് ലോക്‌സഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പുപ്രചാരണാർഥം കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പുതിയനിടത്ത് സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
പത്തുവർഷത്തെ ബി.ജെ.പി. ദുർഭരണത്തിന് ഇത്തവണ അന്ത്യമാകുമെന്നും അൽക്ക ലാംബ പറഞ്ഞു. രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാരാണെന്നതിന് ഏറ്റവുംവലിയ തെളിവാണ് ജനാധിപത്യത്തിനും ഭരണഘടനാ അവകാശങ്ങൾക്കും വേണ്ടി പാർലമെൻറിൽ ശബ്ദമുയർത്തിയ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത്. മണിപ്പുരിൽ കലാപം നടന്നിട്ട് അങ്ങോട്ട് തിരിഞ്ഞുനോക്കാൻപോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി.
സണ്ണി പ്ലാത്തോട്ടം അധ്യക്ഷനായി. മഹിളാകോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ജെബി മേത്തർ എം.പി., തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് ഹസീന സയ്ദ്, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, ഡി.സി.സി. ജനറൽ സെക്രട്ടറി സി.ജെ. ആൻറണി, സുജ ടോം, ദിവ്യ ഷിബു, നിസാം കാരശ്ശേരി, പ്രണോയ് മുത്തോട്ടിൽ, അബ്ദു തോട്ടുമുക്കം, മുനീർ ഗോതമ്പ് റോഡ് എന്നിവർ സംസാരിച്ചു.