ഡെങ്കിപ്പനി പ്രതിരോധം; തിരുവമ്പാടിയിൽ നടപടി ഊർജിതം

തിരുവമ്പാടി : പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരേ കർശന നിയമനടപടിയുമായി ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും. വാർഡുകളിലൂടെ നടത്തുന്ന കരുതൽയാത്രയുടെ ഭാഗമായി പുന്നക്കൽപ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും തോട്ടങ്ങളിലും നടത്തിയ പരിശോധനയിൽ നിർദേശങ്ങൾ അവഗണിച്ച് ഡെങ്കിപ്പനി പടരാൻ ഇടയാക്കുന്ന രീതിയിൽ വീടിന്റെ പരിസരങ്ങളിൽ കൊതുകുവളരുന്നതിനുള്ള സാഹചര്യങ്ങളൊരുക്കിയത് കണ്ടെത്തി. വീട്ടുടമയിൽനിന്ന് പിഴയീടാക്കി.
കരുതൽയാത്രയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, വാർഡ്മെമ്പർമാരായ ലിസി സണ്ണി, ഷൈനി ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫഖാൻ, ജെ.പി.എച്ച്. എൻ.എം.ജി. വിജിമോൾ, ഉഷാ ചന്ദ്രൻ, അജിന ദിലീപ്, സുമി അബ്രഹാം എന്നിവർ നേതൃത്വം നൽകി.
ഡെങ്കിപ്പനി പടരുന്നത് തടയുന്നതിനായി വിപുലമായ പരിശോധന നടത്തുമെന്നും വീടുകളുടെയും സ്ഥാപനങ്ങളുടെയും തോട്ടങ്ങളുടെയും പരിസരങ്ങളിൽ കൊതുകുവളരുന്നതിന് സാഹചര്യങ്ങൾ ഒരുക്കിയാൽ ഉടമയിൽനിന്ന് പതിനായിരം രൂപവരെ പിഴയീടാക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫും കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയയും അറിയിച്ചു.