തിരുവമ്പാടിയിൽ അനധികൃത നിർമ്മാണം പൊളിച്ചുനീക്കാൻ ഉത്തരവായിട്ടും നടപടിയായില്ല

തിരുവമ്പാടി: തിരുവമ്പാടി ബീവറേജിന് സമീപം സ്വകാര്യ ഭൂമിയിലെ അനധികൃത നിർമ്മാണം നിർത്തിവെക്കുവാനും അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചുനീക്കാനും ഉത്തരവായിട്ടും നിർമ്മാണ പ്രവർത്തികൾ ഇപ്പോഴും പുരോഗമിക്കുന്നു. കേരള പഞ്ചായത്ത് രാജ് ആക്ടിലും ബന്ധപ്പെട്ട ചട്ടങ്ങൾക്കും വിരുദ്ധമായി നിയമംലംഘിച്ച് നിർമിച്ചവയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കെട്ടിടം പൊളിച്ചുനീക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടത്.
2008ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം അനധികൃതമായി മണ്ണിട്ട് നികത്തിയത് പൂർവസ്ഥിതിയിലാക്കാൻ കോഴിക്കോട് ആർ.ഡി.ഒ ഉത്തരവ് നിലനിൽക്കുന്ന ഭൂമിയിലൂടെയാണ് അനധികൃത നിർമ്മാണം നടക്കുന്ന കെട്ടിടത്തിലേക്കും തിരുവമ്പാടിയിലെ ബീവറേജസ് കോർപറേഷൻ വില്പന ശാലയിലേക്കും കെ.എസ്.ആർ.ടി.സി താത്കാലിക ഡിപ്പോയിലേക്കുമുള്ള വഴിയുള്ളത്. പ്രസ്തുത പ്രദേശത്തെ മണ്ണിട്ട് നികത്തിയത് പൂർവ സ്ഥിതിയിലേക്ക് മാറ്റാനും നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുമാണ് നിലവിൽ കോഴിക്കോട് സബ് കലക്ടറുടെ ഉത്തരവുകൾ നിലനിൽക്കുന്നത്. ഭൂമിയുടെ അനധികൃത തരംമാറ്റത്തിനും നിർമ്മാണ പ്രവർത്തിക്കുമെതിരെ നാട്ടൊരുമ പൗരാവകാശ സമിതി എക്സിക്യൂട്ടീവ് മെമ്പർ സെയ്തലവി നൽകിയ പരാതിയിന്മേലാണ് മേല്പറഞ്ഞ നടപടികൾ കൈക്കൊള്ളുവാൻ ഉത്തരവായിട്ടുള്ളത്.







