പന്നി ഫാമിന് അനുമതി നൽകാനുള്ള തിരുവമ്പാടി പഞ്ചായത്ത് നീക്കം വിവാദത്തിൽ

തിരുവമ്പാടി : ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേലെ പൊന്നാങ്കയത്ത് മലതുരന്ന് ആരംഭിക്കാനിരിക്കുന്ന പന്നി ഫാമിന് അനുമതി നൽകാൻ ഗ്രാമപ്പഞ്ചായത്ത് നീക്കം. ചെരിഞ്ഞ പ്രദേശത്ത് പരിസ്ഥിതി മാനദണ്ഡങ്ങൾ മറികടന്നാണ് ഫാമിന് അനുമതി നൽകാൻ അണിയറനീക്കങ്ങൾ നടക്കുന്നത്. ഇതിന്റെ മുന്നോടിയായി പഞ്ചായത്ത് അധികൃതർ സ്ഥലംസന്ദർശിച്ചു. മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ഉടമകളുടെ അപേക്ഷയിൽ ഗ്രാമപ്പഞ്ചായത്തിന് അനുമതി നൽകേണ്ടിവരുമെന്ന ഭാഷ്യമാണ് അധികൃതർ നിരത്തുന്നത്.
ജനവാസമേഖലയിൽ കൂറ്റൻ പന്നിഫാം തുടങ്ങുന്നതിനെതിരേ നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കാടോത്തിമല തുരന്നാണ് ഭീമൻ ഫാമിന് സ്വകാര്യ വ്യക്തികൾ വീണ്ടുംനീക്കമാരംഭിച്ചത്. ഫാം തുടങ്ങുന്നതിനായി നാലുമാസം മുൻപ് മല വ്യാപകമായി ഇടിച്ചിരുന്നു. വനമേഖലയോട് ചേർന്ന് മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് ഏതാണ്ട് 15 മീറ്റർ ദൂരത്തിൽ കുന്നിടിച്ച് നിരത്തിയനിലയിലാണ്. കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ‘മാതൃഭൂമി’ ഇതുസംബന്ധിച്ച് വിശദവാർത്ത പ്രസിദ്ധീകരിച്ചതോടെ തത്കാലം നീക്കം നിർത്തിവെയ്ക്കുകയായിരുന്നു.
രാഷ്ട്രീയനേതാക്കളെ സ്വാധീനിച്ചാണ് വീണ്ടും നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. 45-ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. മലമുകളിൽ ആയതിനാൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഫാമിലെ അവശിഷ്ടങ്ങൾ കിണറുകൾ ഉൾപ്പെടെയുളള ജലസ്രോതസ്സുകളിൽ കലർന്ന് കുടിവെള്ളം മുട്ടിക്കുന്നതിന് കാരണമാകുമെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മലയോരത്തെ പല ഫാമുകളിലും നൂറ്കണക്കിന് പന്നികളാണുളളത്. കഴിഞ്ഞ ജൂണിൽ തൊട്ടുസമീപം മേലെ പൊന്നാങ്കയം ആദിവാസി കോളനിയ്ക്ക് സമീപം കൂറ്റൻ പന്നിഫാമിലെ മാലിന്യക്കുഴി തകർന്ന് അവശിഷ്ടങ്ങൾ ജലസ്രോതസ്സുകളിലേക്ക് പരന്നൊഴുകി കുടിവെളളം മുട്ടിയിരുന്നു. കോളനി അന്തേവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന തോടിലേക്കായിരുന്നു അന്ന് ഫാം അവശിഷ്ടങ്ങൾ ഒഴുകിയെത്തിയത്.
പരിസ്ഥിതി ദുർബലപ്രദേശമായ ഇവിടെ മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ ഭീഷണിയുളളതിനാൽ ഒരുകാരണവശാലും അനുമതി നൽകരുതെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. സാബു അമ്പലവേലി ചെയർമാനും ചന്ദ്രൻ കട്ടതറ കൺവീനറുമായ ആക്‌ഷൻ കമ്മിറ്റി പ്രക്ഷോഭനീക്കത്തിലാണ്.