പുഞ്ചപ്പാടത്ത് വിളഞ്ഞ നെൽ കതിരിന് സ്വർണത്തിളക്കം

കൊടിയത്തൂർ : ചെറുവാടി പുഞ്ചപ്പാടത്ത് വിളഞ്ഞ നെൽക്കതിരിന് പൊന്നിൻതിളക്കം. മൂന്നേക്കർ പാടത്ത് ഞാറുനട്ട് പരിപാലിച്ച് നൂറുമേനി വിളയിച്ചത് ഭിന്നശേഷിക്കാരായ വിദ്യാർഥികളാണെന്നതുതന്നെ ഈ തിളക്കത്തിന് കാരണം. പന്നിക്കോട് ലൗ ഷോർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളാണ് നെൽക്കൃഷിയിൽ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചത്. വിദ്യാർഥികളിൽ വിവിധതരത്തിലുള്ള ശേഷികൾ വളർത്തിയെടുത്ത് സ്വയം പര്യാപ്തരും സമർഥരുമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നെൽക്കൃഷി ചെയ്യിച്ചത്. മൂന്നരമാസംമുൻപ് തുടങ്ങിയ കൃഷിയാണ് ഇപ്പോൾ കതിർവിളഞ്ഞ് കൊയ്ത്തിന് പാകമായത്.
കൊയ്തെടുത്ത നെല്ല് വിവിധ ഉത്‌പന്നങ്ങളാക്കി മാറ്റി കടകളിലെത്തിച്ച് വിൽപ്പന നടത്തുമെന്നും ഇതിൽനിന്ന് കിട്ടുന്ന വരുമാനം വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കായി ചെലവഴിക്കുമെന്നും ലൗഷോർ മാനേജർ യു.എ. മുനീർ പറഞ്ഞു.
വിളവെടുപ്പ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് ദിവ്യാ ഷിബു ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പ്രസ് ക്ലബ് പ്രസിഡൻറ്് സി. ഫസൽ ബാബു, കൃഷി അസിസ്റ്റൻറ്് എ.പി. ബീന, പിടിഎ പ്രസിഡൻറ്് ബംഗ്ളാത്ത് അബ്ദുറഹ്മാൻ, യു.എ മുനീർ, ഹസൻകുട്ടി, യു. ആമിന, എം. ഷമീന, അസീസ് കാരക്കുറ്റി, സി.പി. നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.