കല്ലുരുട്ടിയിലെ മിഠായിക്കട വൈറൽ

മുക്കം : വേനലവധിയല്ലേ, നമുക്കൊരു കുഞ്ഞു മിഠായിക്കട തുടങ്ങിയാലോ? ചെറിയവരുമാനം കിട്ടുകയും സമയംചെലവഴിക്കുകയും ചെയ്യാം! മുക്കം കല്ലുരുട്ടിയിലെ കളിക്കൂട്ടുകാരായ സിയാനും അനന്തുവും സമിനും ഷാദിലും പിന്നെവൈകിയില്ല. പട്ടികയും പഴയ സാരിയും പുതപ്പുമൊക്കെ ഉപയോഗിച്ച് പണിയൊക്കെ തീർത്തു. മിഠായികളും പലഹാരങ്ങളുമെത്തിച്ച് കട കളറാക്കി. കട കളറായാൽ മാത്രംപോരാ, നാലാള് അറിയണമെങ്കിൽ ഉദ്ഘാടനം അത്യാവശ്യം അടിപൊളിയായി നടത്തണം. എന്നാലെ കച്ചവടംകിട്ടൂ. ആരെക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കുമെന്ന് കുട്ടിക്കൂട്ടം തല പുകഞ്ഞ് ആലോചിച്ചു! അപ്പോഴാണ്, ലിന്റോ ജോസഫ് എംഎൽഎയുടെ പേര് ഓർമ്മവന്നത്. എംഎൽഎയുടെ നമ്പർതേടി കുട്ടിക്കൂട്ടം പ്രദേശത്തെ വായനശാല ഭാരവാഹികളെ സമീപിച്ചു. അവർ എംഎൽഎയെ വിളിച്ചു- “ലിന്റോ ചേട്ടായി, ഞങ്ങൾ ഒരുപുതിയകട തുടങ്ങീണ്ട്, ഉദ്ഘാടനംചെയ്യാൻ ങ്ങള് വരോ?” കുട്ടികളുടെ സ്നേഹത്തോടെയുള്ള ചോദ്യംകേട്ട് ചെറുപുഞ്ചിരിയോടെ എംഎൽഎ പറഞ്ഞു “ഇപ്പോൾഞാൻ തിരുവനന്തപുരത്താണ്. മറ്റന്നാൾ നാട്ടിലെത്തും. രാവിലെത്തന്നെ ഉദ്ഘാടനംചെയ്യാം”.
മറുപടികേട്ട് കുട്ടികൾ ആവേശത്തിലായി. മിഠായിക്കട തങ്ങളാലാവുംവിധം അലങ്കരിച്ചു. ചുറ്റുവട്ടത്തുള്ള വീടുകയറി വീട്ടുകാരെ ഉദ്ഘാടനത്തിനും ക്ഷണിച്ചു. ഉദ്ഘാടനത്തിന് ‘ലിന്റോ ചേട്ടായി’ വരുമെന്നായിരുന്നു ക്ഷണവാചകത്തിലെ ഹൈലൈറ്റ്. കൃത്യസമയത്ത് എംഎൽഎവന്നു. നാട്ടിൻ പുറത്തെ പൂക്കൾക്കൊണ്ട് തീർത്ത ബൊക്ക നൽകി എല്ലാവരുംചേർന്ന് സ്വീകരിച്ചു. റിബൺ മുറിച്ച് എംഎൽഎ കട ഉദ്ഘാടനംചെയ്തു. എക്കാലത്തേക്കും ഓർത്തിരിക്കാനും അവധിയൊക്കെ കഴിഞ്ഞു സ്കൂളിൽ പോകുമ്പോ ഗമയോടെ പറയാനും നാട്ടിൽ എംഎൽഎയുടെ സ്വന്തംആളുകളാവാനും അവർക്കൊരു മുഹൂർത്തം സമ്മാനിച്ച്, ആദ്യ വിൽപ്പനയും നടത്തി എംഎൽഎ മടങ്ങി.
കുട്ടികൾ മൊബൈൽ ഫോണിലും വീട്ടകങ്ങളിലെ ടിവികൾക്ക് മുന്നിലും വേനലവധിക്കാലം ചെലവഴിക്കുമ്പോൾ നാടിന് മാതൃകയാണ് ഇവരെപ്പോലുള്ള ‘കുട്ടിക്കൂട്ടങ്ങൾ’. കല്ലുരുട്ടിയിലെ ലുലുമാൾ ഉദ്ഘാടനംചെയ്തെന്ന അടിക്കുറിപ്പോടെ എംഎൽഎ ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവെച്ചതോടെ ഉദ്ഘാടനംവൈറലായി. നിമിഷനേരംകൊണ്ട് കടയിലെസാധനങ്ങൾ വിറ്റഴിക്കപ്പെടുകയുംചെയ്തു.