Mukkam

സൈറൻ മുഴങ്ങി; മോക് ഡ്രില്ലിൽ മുക്കത്ത് ‘ബോംബ്’ പൊട്ടി

മുക്കം : ദീർഘമായ സൈറൺ മുഴങ്ങി.. മുക്കം കടവ് പാലത്തിന് സമീപത്തെ കാരയിൽ ടവറിൽ ‘ബോംബ് പൊട്ടി’. നിമിഷ നേരങ്ങൾക്കകം അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് വൊളന്റിയർമാരും പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും എൻസിസി കെഡറ്റുകളുമെല്ലാം ടവറിൽ പ്രവർത്തിക്കുന്ന എജ്യു ഹബ് സ്ഥാപനത്തിൽ രക്ഷാ പ്രവർത്തനങ്ങളുമായി കുതിച്ചെത്തി. ആംബുലൻസുകളും രക്ഷാ പ്രവർത്തനത്തിനുള്ള വാഹനങ്ങളും എത്തി. സ്ഫോടനത്തിൽ 2 പേർ ‘മരിച്ചു’. 23 പേർക്ക് പരുക്കേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം റവന്യു വകുപ്പ്, അഗ്നിരക്ഷാ സേന , സിവിൽ ഡിഫൻസ്, പൊലീസ്, എൻസിസി, നഗരസഭ, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ സഹകരണത്തോടെ നടത്തിയ മോക് ‍ഡ്രില്ലിലെ കാഴ്ചകളായിരുന്നു ഇവ.

കാരയിൽ കെട്ടിടത്തിനുള്ളിൽ ‘മരിച്ചു’ കിടക്കുന്നവരെയും ഗുരുതരമായി പരുക്കേറ്റവരെയും രക്ഷിക്കുന്ന സെർച്ച് ആൻഡ് റെസ്ക്യു മോക് ‍ഡ്രിൽ ആയിരുന്നു മുക്കത്ത് നടത്തിയത്. മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിക്ക് പുറമെ മണാശ്ശേരി എംഎഎംഒ കോളജിലും ഓർഫനേജ് സ്കൂളിലും പ്രത്യേകം സജ്ജമാക്കിയ മെഡിക്കൽ ക്യാംപുകളിലും പരുക്കേറ്റവരെ പ്രവേശിപ്പിച്ചു. യുദ്ധമുണ്ടാകുകയും ബോംബ് പൊട്ടുകയും മറ്റും ചെയ്താൽ ചെയ്യേണ്ട രക്ഷാ പ്രവർത്തനങ്ങളും മോക് ഡ്രില്ലിൽ അവതരിപ്പിച്ചു. അഗ്നിരക്ഷാ സേനയുടെ ആംബുലൻസുകളിലും ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ ബസിലുമാണ് പരുക്കേറ്റവരെ ആശുപത്രികളിലാക്കിയത്. കെട്ടിടത്തിന് മുകളിൽ അകപ്പെട്ടവരെയും പരുക്കേറ്റവരെയും അഗ്നിരക്ഷാ സേനയുടെ ചെയർനോട്ടിലും സ്ട്രക്ച്ചർ നോട്ടിലുമാണ് താഴെയെത്തിച്ചത്.

സബ് കലക്ടർ ഹർഷിൽ മീണ, താമരശ്ശേരി ഡിവൈഎസ്പി കെ.സുശീൽ, എസ്ഐ കെ.ശ്രീജിത്ത്, അഗ്നിരക്ഷാ സേന ഓഫിസർ എം.അബ്ദുൽ ഗഫൂർ, നായബ് സുബേദാ‍ർ ഹാഷിഷ് കുമാർ, ഹവിൽദാർ എം.എസ്.അഖിൽ, നഗരസഭ ഉപാധ്യക്ഷ കെ.പി.ചാന്ദ്നി, താഴക്കോട് വില്ലേജ് ഓഫിസർ പി.അബ്ദു‍ൽ ഖാദർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ജാബിർ മുക്കം തുടങ്ങിയവർ നേതൃത്വം നൽകി. മോക് ഡ്രില്ലിനോട് സഹകരിച്ച എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ ഉടമകളെയും എജ്യു ഹബ് സ്ഥാപനത്തിലെ ജീവനക്കാരെയും സബ് കലക്ടർ ഹർഷൽ മീണ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button