Thiruvambady

കക്കുണ്ട് തോട് നാമാവശേഷമാകുന്നു

തിരുവമ്പാടി : അങ്ങാടിയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന കക്കുണ്ട് തോട് നാമാവശേഷമാകുന്നു. തോടിന്റെ ഇരുഭാഗങ്ങളിലുമായി നടക്കുന്ന വ്യാപക കൈയേറ്റത്താൽ തോട് നാൾക്കുനാൾ ശുഷ്‌കിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.താഴ്‌വാരത്തിൽ സ്ഥിതിചെയ്യുന്ന അങ്ങാടി വർഷകാലത്ത് പെട്ടെന്നുതന്നെ വെള്ളത്തിൽമുങ്ങുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണിത്. കെട്ടിടനിർമാണം ഉൾപ്പെടെയുളള ആവശ്യങ്ങൾക്കായാണ് സ്ഥലമുടമകൾ തോട് കൈയേറുന്നതെന്നാണ് ആക്ഷേപം.

തോടിന്റെ വീതി സംബന്ധിച്ച കാര്യങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. ഇത് തന്നെയാണ് ഭൂവുടമകൾക്ക് പ്രോത്സാഹനമാകുന്നത്. വില്ലേജ് ഓഫീസിന്റെ എതിർവശത്തുള്ള റേഷൻകടയോട് ചേർന്ന കക്കുണ്ട് കാരാമപ്പടി തോടിനോട് ചേർന്ന് വീണ്ടും നിർമാണപ്രവൃത്തികൾ തുടങ്ങിയിരിക്കുകയാണ്. 2023 ഓഗസ്റ്റിൽ ഗ്രാമപ്പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയ നിർമാണപ്രവൃത്തിയാണിത്. കെട്ടിടം പണിയുന്നതിനായി തോടിലേക്കിറക്കിയാണ് ഇവിടെ സംരക്ഷണഭിത്തിനിർമാണം ആരംഭിച്ചിരിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. ഏതാണ്ട് 20 മീറ്റർ ദൈർഘ്യത്തിൽ സ്വകാര്യവ്യക്തി കരിങ്കൽഭിത്തി പണിതിരിക്കുകയാണ്. നേരത്തേ ഇവിടെ പത്തുമീറ്റർ നീളത്തിൽ ഭിത്തി നിർമിച്ചിരുന്നു.കെട്ടിടങ്ങൾ നിർമിക്കുന്നതിന് നീരുറവകളിൽനിന്ന്‌ നിശ്ചിത അകലം പാലിക്കണമെന്ന ചട്ടം പരസ്യമായി ലംഘിച്ചാണ് പ്രവൃത്തി തകൃതിയായി നടക്കുന്നതെന്ന് ജനങ്ങൾ പറയുന്നു. എന്നാൽ, നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണമെന്നാണ് സ്ഥലമുടമ പറയുന്നത്.

നിർമാണപ്രവൃത്തികൾ നിയമാനുസൃതമായാണോയെന്ന് പരിശോധിക്കാൻ എഇയെ ചുമതലപ്പെടുത്തിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ പറഞ്ഞു. നിർമാണം സംബന്ധിച്ച് അറിവില്ലെന്ന് വില്ലേജ് ഓഫീസർ നെൽസൺ പ്രതികരിച്ചു.പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഗ്രാമപ്പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയായതിനാൽ റവന്യൂവകുപ്പിന് ഇക്കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ട്. കൈയേറി നാമാവശേഷമായ കക്കുണ്ടുതോട് സംരക്ഷിക്കാൻ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന്‌ ഒരു നടപടിയുണ്ടാകുന്നില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ പരാതിപ്പെടുന്നു. നീരുറവകൾ സർവേ നടത്തി സംരക്ഷണമെന്ന ആവശ്യം ശക്തമാണ്.

Related Articles

Leave a Reply

Back to top button