മാലിന്യമുക്ത കേരളത്തിനായി നാട് ഒന്നിക്കണം -മന്ത്രി എം.ബി. രാജേഷ്

കോടഞ്ചേരി : മാലിന്യമുക്ത കേരളം ലക്ഷ്യമാക്കി സർക്കാർ ഒട്ടേറെ സംവിധാനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും മാലിന്യനിർമാർജനത്തിനായി നാടും ഒന്നിക്കേണ്ടതുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിൽ ചാലിപ്പുഴയ്ക്ക് കുറുകെ പുതുതായി നിർമിച്ച പറപ്പറ്റ പാലം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അസാധ്യമെന്ന് കരുതിയിരുന്ന ബ്രഹ്മപുരത്തെ മാലിന്യനിർമാർജനം സർക്കാർ സാധ്യമാക്കി. ഏഴു സ്ഥലങ്ങളിൽ വൻകിട മാലിന്യനിർമാർജന പ്ലാന്റുകൾ വരുന്നു. ഒന്നരക്കൊല്ലത്തിനുള്ളിൽ മാലിന്യമലകൾ ഇല്ലാത്ത കേരളം യാഥാർഥ്യമാകും. മാലിന്യം വലിച്ചെറിയുന്ന ശീലം മാറേണ്ടതുണ്ട്. വലിച്ചെറിയുന്നവരോട് ദയാദാക്ഷിണ്യം കാണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി.
പ്രളയത്തിൽ തകർന്ന പഴയ ബണ്ടുപാലം പൊളിച്ചുനീക്കിയാണ് പറപ്പറ്റയിൽ മൂന്നുകോടിരൂപ ചെലവഴിച്ച് പുതിയ പാലം നിർമിച്ചത്. കൈതപ്പൊയിൽ ദേശീയപാതയിൽനിന്ന് കണ്ണോത്ത്-പറപ്പറ്റ വഴി കുറഞ്ഞദൂരത്തിൽ തുഷാരഗിരിയിലേക്ക് എത്തിച്ചേരാൻ പാലം നിർമിച്ചതോടെ സാധ്യമാകും. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് ജമീല അസീസ്, ബോസ് ജേക്കബ്, റോയി കുന്നപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.







