Kozhikode
ജില്ലയിൽ ആംബുലൻസുകൾക്കായി സ്കൂൾ ബസ്സുകൾ ഏറ്റെടുക്കും

കോഴിക്കോട്: കോവിഡ്-19 കേസുകൾ ജില്ലയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ആംബുലൻസുകൾ ലഭ്യമാക്കുന്നതിന് ജില്ലാഭരണകൂടം നടപടികൾ സ്വീകരിച്ചു.
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ഒരു സ്കൂൾ ബസ് വീതം ആംബുലൻസാക്കി മാറ്റാനാണ് തീരുമാനം. 40 സ്കൂൾ ബസുകൾ ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായി. ഇവയുടെ പട്ടിക അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് കൈമാറും.
ജില്ലാ മെഡിക്കൽ ഓഫീസിനുകീഴിൽ മുപ്പത്തിയൊന്ന് 108 ആംബുലൻസുകൾ ഉണ്ട്. ഓക്സിജൻ സൗകര്യമുള്ള 10 ആംബുലൻസുകളാണുള്ളത്. ഇതിനുപുറമേ പണം കൊടുത്തുപയോഗിക്കാൻ കഴിയുന്ന ഐ.എം.എ.യുടെ 50-ഉം സി.ഐ.ടി.യു.വിന്റെ 30-ഉം ആംബുലൻസുകൾ കോവിഡ്-19 നിയന്ത്രണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.






