ദേശീയപാതയിലെ റീ ടാറിംഗ് ക്രമക്കേട്, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സിക്രട്ടറിയിൽ നിന്നും മുഖ്യമന്ത്രി റിപ്പോർട്ട് തേടി

താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ അടിവാരം ഭാഗത്തേക്ക് റീ ടാറിംഗ് നടന്ന ഭാഗത്ത് വ്യാപകമായി വിള്ളലുകൾ രൂപപ്പെടുകയും , ടാറിംഗ് ഇളകിപ്പോകുകയും ചെയ്യുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് റിപ്പോർട്ട് തേടിയത്.
വിള്ളലുകൾ വീണ ഭാഗത്ത് രണ്ടു തവണ ടാറിംഗ് നീക്കം ചെയ്ത് വീണ്ടും ടാറിംങ്ങ് നടത്തി മിനുക്ക് പണി നടത്തിയെങ്കിലും, ആ ഭാഗങ്ങളിൽ തന്നെ വീണ്ടും വിള്ളലുകൾ വന്നതിനു പുറമെ മറ്റു ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കോടി കണക്കിന് രൂപയുടെ അഴിമതി റോഡുപണിയിൽ നടക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.
റീ ടാറിംങ്ങ് പ്രവൃത്തിയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് മജീദ് താമരശ്ശേരിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത് .നവാസ് പ്ലാപ്പറ്റയടക്കം മറ്റ് നിരവധി പേർ വിജിലൻസിനും, വകുപ്പ് മന്ത്രിക്കും, ചീഫ് എഞ്ചിനിയർക്കും പരാതികൾ നൽകിയിട്ടുണ്ട്.






