തപാല്‍വോട്ടിന്റെ അപേക്ഷ17-നകം സമർപ്പിക്കണം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാജരാകാത്ത സമ്മതിദായകര്‍ക്കുള്ള തപാല്‍വോട്ടിന്റെ അപേക്ഷ നിയോജകമണ്ഡലം വരണാധികാരിക്കു സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. 17-നകം തപാല്‍വോട്ടിനുള്ള അപേക്ഷയായ ഫോറം 12ഡി പൂരിപ്പിച്ച് അതത് നിയോജകമണ്ഡലം വരണാധികാരിക്കു നല്‍കിയാല്‍മാത്രമേ ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് തപാല്‍ബാലറ്റ് അനുവദിക്കുകയുള്ളൂ.
അവശ്യസേവന മേഖലയിലെ ജീവനക്കാര്‍, 80 വയസിനുമുകളില്‍ പ്രായമുള്ളവര്‍, കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ് ‘ഹാജരാകാത്ത സമ്മതിദായകര്‍’ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇത്തവണ തപാല്‍ വോട്ട് അനുവദിച്ചത്. കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും ബാലറ്റ് പേപ്പറിനുള്ള അപേക്ഷയോടൊപ്പം മതിയായ രേഖകള്‍ ഹാജരാക്കണം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ ഭിന്നശേഷി ബെഞ്ച് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ഫോറം 12ഡിയില്‍ പറഞ്ഞ മേല്‍വിലാസത്തില്‍ പോളിംഗ് ഓഫീസര്‍ പദവിയില്‍ താഴെയല്ലാത്ത ഒരാളെങ്കിലും ഉള്‍പ്പെടുന്ന സംഘം വോട്ടര്‍മാരെ സന്ദര്‍ശിച്ച് വോട്ടിംഗ് നടപടികള്‍ സ്വീകരിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്ന ദിവസം സമ്മതിദായകര്‍ വീട്ടില്‍ ഇല്ലെങ്കില്‍ മുന്‍കൂട്ടി അറിയിച്ചതിനുശേഷം ഒരുതവണകൂടി വീട് സന്ദര്‍ശിക്കും. രണ്ടാമത്തെ തവണകൂടി സമ്മതിദായകന് വീട്ടിലില്ല എങ്കില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കില്ല.
തപാല്ബാലറ്റുമായി പോകുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സംരക്ഷണം ഉണ്ടാകും. സമ്മതിദായകര്‍ തപാല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ നടപടിക്രമങ്ങള്‍ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താത്ത വിധം വീഡിയോയില്‍ ചിത്രീകരിക്കും.
പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള വ്യക്തിഗത സുരക്ഷാഉപകരണങ്ങള്‍ ധരിച്ചാവും വീടുകളില്‍ പോളിംഗ് ഓഫീസര്‍മാര്‍ എത്തുക







