അപകട ഭീഷണി ഉയർത്തി ഉറുമി ഒന്നാം പദ്ധതിയുടെ കനാൽ
പതിനഞ്ച് വർഷങ്ങൾക്ക് മുൻപേ നിർമിച്ച ഉറുമി ഒന്നാം ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള കനാൽ അശാസ്ത്രീയ നിർമ്മാണം മൂലം അപകടം ക്ഷണിച്ചു വരുത്തുന്നു. കനാലിൽ രൂപപ്പെട്ട വിള്ളലുകളെ തുടർന്ന് വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുകയും സമീപത്തെ കൃഷി സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സമാനമായ വലിയ ഗർത്തങ്ങളും രൂപപ്പെടുകയും ചെയ്തു.
കുത്തനെയുള്ള ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന കനാൽ താഴ്ന്ന പ്രദേശങ്ങൾക്ക് വലിയ രീതിയിലുള്ള ദുരന്ത ഭീഷണി ഉയർത്തിയാണ് നിലനിൽക്കുന്നത്. കാലാകാലങ്ങളിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് കനാലിൽ രൂപപ്പെട്ട വിള്ളലുകളിലൂടെ സമീപത്തെ കൃഷിയിടങ്ങളിൽ ഉറവ രൂപത്തിൽ വെള്ളം എത്തുന്നതും പതിവ് സംഭവമാണെന്ന് സ്ഥലം ഉടമകൾ പറയുന്നു.
ഇതേ സാഹചര്യത്തിൽ രൂപപ്പെട്ട വിള്ളലുകളെ തുടർന്ന് കനാലിലെ സ്ലാബുകൾ ഇളകി മാറുകയും പരിധിയിൽ കവിഞ്ഞ അളവിൽ വെള്ളം ഒലിച്ചിറങ്ങുകയും ഭൂമിക്കടിയിലൂടെ ഗർത്തം രൂപപ്പെടുകയുമാണുണ്ടായിട്ടുള്ളത്. ഇത്തരത്തിൽ ടണൽ രൂപത്തിൽ രൂപപ്പെട്ട ഗർത്തത്തിലൂടെ വളരെ ദൂരം സഞ്ചരിച്ച ജലം പുഴയിൽ എത്തുന്നതായി സംശയം ശക്തമാണ്, കനാലിൽ വെള്ളം നിറയുന്ന പക്ഷം പുഴയിൽ ഒരു ഭാഗത്തെ വെള്ളം കലങ്ങുന്നതാണ് സംശയം ഉയരാൻ കാരണം.
ജലപ്രവാഹം മൂലം രൂപപ്പെട്ട ഗർത്തം സമീപത്തെ അഞ്ചോളം കർഷകരുടെ കൃഷി ഭൂമിയിലൂടെ ആണ് കടന്നു പോവുന്നത്. സമതലത്തിൽ മണ്ണിടിച്ചിലോ മറ്റു പ്രത്യക്ഷമായ പ്രശ്നങ്ങളൊ ഇല്ലാത്തതിനാൽ ഭാവിയിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാകുവാനും കൃഷി നാശം സംഭവിക്കാനുമുള്ള സാധ്യതകൾ തള്ളി കളയാനാകില്ല.
അപകട സാധ്യത ഉള്ളതിനാൽ തന്നെ സ്വന്തം കൃഷി സ്ഥലത്ത് കൃഷിയിൽ ഏർപ്പെടാനോ വാഹനങ്ങളുമായി പോകുവാനോ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. കെ എസ് ഇ ബിയുടെ ഭാഗത്തു നിന്നും അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും അവ പര്യാപ്തമല്ലെന്നതാണ് വസ്തുത. സംഭവത്തെ ഗൗരവപൂർവം പഠിച്ച് ഗർത്തം രൂപപ്പെട്ട ഭാഗം പൂർവ്വ സ്ഥിതിയിൽ ആക്കണമെന്നാണ് സ്ഥലമുടമകളായ കർഷകർ ആവശ്യപ്പെടുന്നത്, ഇല്ലെങ്കിൽ അടുത്ത കാലത്തുതന്നെ ഉരുൾ പൊട്ടലിന് സമാനമായ ദുരന്തങ്ങൾ പ്രദേശത്ത് ഉണ്ടാകുവാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.