കലർപ്പില്ലാത്ത കൈപ്പുണ്യവുമായി ‘ടേസ്റ്റ് ഓഫ് കുടുംബശ്രീ ’
മുക്കം : ലോക്‌ഡൗണിൽ പുറത്തിറങ്ങാനാവാതെ വീട്ടിൽ അകപ്പെട്ടപ്പോഴാണ് പലരും മൊബൈലും യുട്യൂബുമൊക്കെ കൂടുതലായി ഉപയോഗിച്ചുതുടങ്ങിയത്. കേക്ക് ഉണ്ടാക്കുന്ന വീഡിയോ യുട്യൂബിൽ കണ്ടപ്പോൾ തുടങ്ങിയ കൗതുകമാണ് നീലേശ്വരത്തെ ഹുസ്നയുടെ ജീവിതത്തിൽ വഴിത്തിരിവായത്. വീഡിയോയിൽ കണ്ടരീതിയിൽ കേക്ക് ഉണ്ടാക്കാനുള്ള ആദ്യശ്രമംതന്നെ വിജയിച്ചപ്പോൾ വീട്ടിൽനിന്നും അയൽക്കാരിൽനിന്നും ലഭിച്ച പ്രോത്സാഹനമാണ് പുതുരുചികളും രീതികളും പരീക്ഷിക്കാൻ ഹുസ്നയ്ക്ക് ധൈര്യംപകർന്നത്.
ഭർത്താവായ ഹനീഫ് കേക്ക് നിർമാണ സാമഗ്രികളും ഉപകരണങ്ങളും വാങ്ങിനൽകിയതോടെ ആത്മവിശ്വാസം വർധിച്ചു. ഹുസ്ന തയ്യാറാക്കിയ കേക്കുകളിലെ കലർപ്പില്ലാത്ത കൈപ്പുണ്യത്തിന്റെ രുചി അനുഭവിച്ചവർ വീണ്ടും ആവശ്യക്കാരായി. അയൽവീടുകളിലും അടുത്ത സുഹൃത്തുക്കളുടെ മക്കളുടെ പിറന്നാൾ ആഘോഷങ്ങളിലും ഹസ്നയുടെ കേക്ക് താരമായി.
ഓർഡറുകൾ കൂടിവന്നപ്പോഴാണ് കേക്ക് നിർമാണം ജീവനോപാധിയാക്കാൻ ഹുസ്ന തീരുമാനിച്ചത്. വാർഡ് കൗൺസിലറായ എം.കെ. യാസിറും ബന്ധുവായ ശിശുമന്ദിരം ടീച്ചർ ജൂറൈനയും ഇക്കാര്യം കുടുംബശ്രീ സി.ഡി.എസിനെ അറിയിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ബിന്ദു രാഘവനും എൻ.യു.എൽ.എം. മാനേജർ മുനീറും കമ്യൂണിറ്റി ഓർഗനൈസർ പ്രിയയും ആവശ്യമായ നിർദേശങ്ങൾ നൽകി.