കിറ്റ് വാങ്ങാൻ ആളുകളെ കൂട്ടമായെത്തിച്ച ശേഷം റേഷൻ കടയുടമയുടെ പേരിൽ വ്യാജ പരാതിയുമായി സി പി എം രംഗത്തെത്തിയതായി പരാതി.
തിരുവമ്പാടി: പുല്ലൂരാംപാറ മേലെ പൊന്നാങ്കയം ആദിവാസി കോളനിയിലെ കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങി വിതരണം നടത്താൻ പഞ്ചായത്ത് പ്രസിഡന്റിനെ മുന്നിൽ നിർത്തി ഡി വൈ എഫ് ഐ പ്രാദേശിക നേതൃത്വം നടത്തിയ നീക്കം പരാജയപ്പെട്ടതിലുള്ള ജാള്യത മറയ്ക്കാൻ റേഷൻ കട ഉടമക്കെതിരെ വ്യാജ പരാതിയുമായി സി പി എം രംഗത്തെത്തിയതായി യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പുല്ലൂരാംപാറയിലെ റേഷൻ കടയിലാണ് വിവാദമായ സംഭവം നടന്നത്.
വ്യാഴാഴ്ച റേഷൻ കടയിൽ കിറ്റുകൾ എത്തിച്ച ഉടൻ പൊന്നാങ്കയം ആദിവാസി കോളനിയിലേക്കുള്ള കിറ്റ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ വാങ്ങി വിതരണം നടത്താൻ ശ്രമിച്ചത് കട ഉടമ അംഗീകരിച്ചില്ല.
വകുപ്പ് മന്ത്രി തന്നെ പത്ര സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയതാണ്.അത്തരത്തിൽ നീക്കങ്ങൾ ഉണ്ടായാൽ പാർട്ടി നോക്കാതെ നിയമ നടപടി എടുക്കും എന്ന് പറഞ്ഞിരുന്നു,
ആയതിനാൽ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ട പ്രകാരം കിറ്റുകൾ നൽകാനാവില്ലെന്നും തങ്ങൾക്ക് ഇപ്രകാരം നൽകാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും റേഷൻ കട ഉടമ വ്യക്തമാക്കി.
തുടർന്ന് സിപിഎം പ്രവർത്തകർ ആദിവാസികളെ കൂട്ടമായി കൊണ്ടുവന്ന് റേഷൻ ഷോപ്പിൽ കൃത്രിമമായി തിരക്കുണ്ടാക്കുകയായിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സി പി എം ന്റെ ഇത്തരം തരം താണ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പി. സിജു, കമ്മറ്റി അംഗങ്ങളായ ടി.എൻ സുരേഷ്, ജിതിൻ പല്ലാട്ട്, ജിഷാദ് വല്ലക്കാടൻ, അജ്മ്മൽ യു.സി, അർജുൻ ബോസ്, ലിബിൻ മണ്ണംപ്ലാക്കൽ, സുബിൻ തയ്യിൽ, രതീഷ് ആൻ്റണി, ലിബിൻ അമ്പാട്ട്, ടിറ്റോ, ഹാരീസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.