ഇരുവഴിഞ്ഞി, ചാലിയാർ നദികളിലെ നീർനായ ശല്യം; വനംവകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച പരിശോധനക്കെത്തും

കൊടിയത്തൂർ: ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽ കുളിക്കുവാൻ ഇറങ്ങുന്നവർക്ക് നേരെ നിരന്തരം അക്രമം അഴിച്ചിവിടുന്ന നീർനായകളെ നശിപ്പിക്കുകയോ, ഡാമുകൾ പോലുള്ള നീർനായ്ക്കളുടെ ആവാസ വ്യവസ്ഥിതിക്ക് നാശം നേരിടാത്ത സ്ഥലങ്ങളിലേക്ക് മാറ്റി നൽകുകയോ ചെയ്യണമെന്ന പൊതുജന ആവശ്യത്തെ തുടർന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഫോറസ്റ്റ് കൺസർവേറ്റർക്കും കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നൽകിയ നിവേദനത്തെ തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാജീവ്‌കുമാറിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് റാപിഡ് റെസ്പോൺസ് ടീം ശനിയാഴ്ച ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽ പരിശോധനക്കെത്തുമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എം രാജീവൻ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം ടി റിയാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ ടി കെ അബൂബക്കർ, റിഹ് ല മജീദ്, സാമൂഹ്യ പ്രവർത്തകൻ പി കെ ഫൈസൽ എന്നിവർ ചേർന്ന് നടപടി ആവശ്യപ്പെട്ട് നിവേദനം നൽകിയത്.
ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽ നീർനായകളെ പിടികൂടുവാൻ സഹായകമാകുന്ന നീർനായകളുടെ ആവാസ കേന്ദ്രങ്ങളെ കുറിച്ച് അറിവുള്ളവർ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ചെയർമാൻ എം ടി റിയാസിനെ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഫോൺ: 9846263283







