ഒരേസമയം അനുവദിച്ചത് രണ്ട് തൂക്കുപാലങ്ങൾ:ഒന്നിന്റെ പണി അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ,മറ്റൊന്ന് തറക്കല്ലിൽത്തന്നെ

കാരശ്ശേരി: ഇരുവഞ്ഞിപ്പുഴയിൽ രണ്ട് തൂക്കുപാലങ്ങൾ ഒരുമിച്ചനുവദിച്ചേപ്പോൾ ഇരു പ്രദേശത്തുകാർക്കും സന്തോഷമായിരുന്നു. എന്നാൽ ഒന്നിന്റെ പണി അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മറ്റൊന്ന് ഉദ്ഘാടനത്തിനിട്ട തറക്കല്ലിൽത്തന്നെ തുടരുന്നതിനാൽ ആ പ്രദേശത്തുകാർ നിരാശയിലാണ്.
കക്കാട് കടവിലും വൈശ്യംപുറം കടവിലുമാണ് രണ്ട് തൂക്കുപാലങ്ങൾ അനുവദിച്ചത്. ഇതിൽ വൈശ്യംപുറം കടവിലെ പാലംപണിയാണ് ഇതുവരെ തുടങ്ങാത്തത്. കക്കാട് കടവിലെ പാലം നിർമാണമാണ് പൂർത്തീകരണത്തിലേക്കടുക്കുന്നത്. ഇരു കരകളിലും പാലം ഉറപ്പിക്കാനുള്ള കോൺക്രീറ്റ് തൂണുകളുടെ പണി കഴിഞ്ഞു. തൂണുകളിൽ പാലം ഉറപ്പിക്കാനുള്ള പണികൾ കഴിഞ്ഞയാഴ്ച ആരംഭിച്ചു. മഴ കുറഞ്ഞാൽ തൂണുകളിൽ ഉരുക്കുകമ്പികൾ വലിച്ചുകെട്ടി അതിൽ ഉറപ്പിക്കുന്നതോടെ പാലം സഞ്ചാരയോഗ്യമാകും. പൊതുമേഖലാസ്ഥാപനമായ സിൽക്കാണ് മേൽനോട്ടവും സങ്കേതിക സഹായങ്ങളും നൽകുന്നത്.
വൈശ്യംപുറം പാലം പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസമായി. പക്ഷേ, പണി ഇനിയും തുടങ്ങിയില്ല. എം.എൽ.എ. ആയിരുന്ന ജോർജ് എം. തോമസ് കഴിഞ്ഞ ഫെബ്രുവരി 16-നാണ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്







