കാരശ്ശേരി കക്കാട് തൂക്കുപാലം ഉദ്ഘാടനം വിവാദത്തിൽ

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കടവിൽ ഒരു കോടിയിലേറെ രൂപ ചെലവിൽ നിർമിച്ച തൂക്കുപാലത്തിന്റെ ഉദ്ഘാടനം വിവാദത്തിലേക്ക്. പാലം സ്ഥിതി ചെയ്യുന്ന കാരശ്ശേരി പഞ്ചായത്തിൽ ഉദ്ഘാടന പരിപാടി വയ്ക്കാതെ സിപിഎം ഭരിക്കുന്ന മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിലാണ് 14 ന് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചത്. നേരത്തെ കാരശ്ശേരി പഞ്ചായത്ത് സിപിഎം ഭരിക്കുമ്പോൾ പ്രവൃത്തി ഉദ്ഘാടനം കക്കാട് ആണ് നടത്തിയിരുന്നത്. ഇപ്പോൾ പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫും കക്കാട് വാർഡ് അംഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിലുമാണ്.
ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണവും കിലോമീറ്റർ അകലെയുള്ള ചേന്ദമംഗല്ലൂരിലാണ് നടത്തിയത്. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെയോ വാർഡ് അംഗത്തെയോ ക്ഷണിച്ചില്ലെന്നും ആരോപിച്ച് യുഡിഎഫും രംഗത്തെത്തിയതോടെ തൂക്കുപാലം ഉദ്ഘാടനം പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. 14 ന് 2 മണിക്ക് മന്ത്രി എം.വി.ഗോവിന്ദനാണ് ഉദ്ഘാടകൻ. പാലം നിർമിച്ച ഇരുവഞ്ഞിപ്പുഴയുടെ ഇരു കരകളും കാരശ്ശേരി പഞ്ചായത്ത് അധീനതയിലുള്ള സ്ഥലങ്ങളാണ്. മുൻ എംഎൽഎ ജോർജ് എം തോമസിന്റെ കാലത്ത് അനുവദിച്ച 1.25 കോടി രൂപ ചെലവഴിച്ചാണ് തൂക്കുപാലം യാഥാർഥ്യമാക്കിയിട്ടുള്ളത്.







