സഞ്ചരിക്കുന്ന ഫ്രീഡം ഫുഡ് കൗണ്ടറുമായി കോഴിക്കോട് ജില്ലാ ജയിൽ
കേരളത്തിലെ ജയിലുകളിൽ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം എല്ലാ ജില്ലകളിലും പ്രസിദ്ധമാണ്. ഇനി കോഴിക്കോട്ടുകാര്‍ക്ക് ജില്ലാ ജയിലിന് പുറത്തുള്ള കൗണ്ടറുകളിൽ മാത്രമല്ല, ഈ ഭക്ഷണം ലഭ്യമാകുക. കോഴിക്കോട് നഗരത്തിൽ സഞ്ചരിക്കുന്ന കൗണ്ടറുകൾ ജയില്‍ വകുപ്പ് ആരംഭിച്ച് കഴിഞ്ഞു.
ജില്ലാ ജയിലിന് സമീപം പ്രവർത്തിക്കുന്ന കൗണ്ടറിന് പുറമേ പുതിയ ആറ് കൗണ്ടറുകൾ സ്ഥാപിക്കാനാണ് ജയിൽ വകുപ്പിന്റെ തീരുമാനം. ഇതിലൂടെ വരുമാനം വർധിപ്പിക്കാമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.
സഞ്ചരിക്കുന്ന ഫ്രീഡം ഫുഡ് കൗണ്ടറുകളിൽ ആദ്യത്തെതാണ് മാനാഞ്ചിറ കേന്ദ്രീകരിച്ച് ആരംഭിച്ചത്. കൗണ്ടറിന്റെ ഉദ്ഘാടനം കോഴിക്കോട് നോർത്ത് എംഎൽഎ എം പി പ്രദീപ് കുമാർ നിർവഹിച്ചു. പുതിയറയിലെ പുതിയ കൗണ്ടറിന്റെ ഉദ്ഘാടനവും നടന്നു.
ഇതിന് പുറമേ പാളയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സഞ്ചരിക്കുന്ന ഫുഡ് കൗണ്ടർ ഉൾപ്പെടെ നാല് കൗണ്ടറുകൾ കൂടെ ആരംഭിക്കുമെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് കെ വി ജഗദീശൻ പറഞ്ഞു. കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലെ കൗണ്ടറും ഒരാഴ്ചക്കകം ആരംഭിച്ചേക്കും. സ്റ്റാന്‍ഡിലെ വിൽപന കേന്ദ്രം തുറക്കാനുള്ള ശ്രമത്തിനെതിരെ പല കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു.