സ്വന്തമായി സൈക്കിൾ ബൈക്ക് നിർമിച്ച് കൂടരഞ്ഞിയിലെ പതിനാലുകാരൻ

തിരുവമ്പാടി: യുട്യൂബിൽ നോക്കി സ്വന്തമായി സൈക്കിൾ ബൈക്ക് നിർമിച്ച് കൂടരഞ്ഞിയിലെ പതിനാലുകാരൻ. കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി പെരുമ്പൂള പൂളക്കച്ചാലിൽ ഹഫ്‌സത്ത് ബീവി-അബ്ദുറഹ്‌മാൻ ദമ്പതിമാരുടെ മകൻ മുഹമ്മദ് റാഫിയാണ് (14) സൈക്കിൾ ബൈക്ക് നിർമിച്ചത്. വീട്ടിൽ കാറും സ്കൂട്ടറുമെല്ലാമുണ്ടെങ്കിലും സ്വന്തമായൊരു വാഹനം വേണമെന്ന ആശയമാണ് സൈക്കിൾ ബെക്കിലെത്തിച്ചത്.
മാതാപിതാക്കളും സഹോദരങ്ങളായ ഹസ്‌ന, മുഹമ്മദ് ഷാഫി, ബന്ധു ഹാഷിം, അയൽവാസി ഹാഷിം എന്നിവരെല്ലാം സഹായഹസ്തവുമായി കൂടെനിന്നു. വീട്ടിലെ പഴയ പൈപ്പുകളും തിരുവമ്പാടിയിലെ വർക്ക് ഷോപ്പിൽനിന്ന് പാർട്സും ശേഖരിച്ചാണ് സൈക്കിൾ ബൈക്ക് യാഥാർഥ്യമാക്കിയത്. ബൈക്കിന്റെ പ്രവർത്തനവും സൈക്കിളിന്റെ രൂപവുമുള്ള വാഹനം മൂന്നുമാസത്തെ പ്രയത്നത്തിനൊടുവിലാണ് യാഥാർഥ്യമാക്കിയത്. കൊടുവള്ളി കെ.എം.ഒ ഇസ്‌ലാമിക് അക്കാദമിയിൽ ഒമ്പതാംക് ലാസിൽ പഠിക്കുന്ന മുഹമ്മദ് റാഫി അവധിക്കാലം സൈക്കിൾ ബൈക്കിൽ ആസ്വദിക്കുകയാണിപ്പോൾ. പ്രധാന നിരത്തുകളിൽ ഇറക്കാൻ കഴിയില്ലെങ്കിലും സ്വന്തമായി വാഹനം രൂപപ്പെടുത്തിയെടുത്തതിന്റെ ചാരിതാർഥ്യത്തിലാണ് ഈ കൊച്ചുമിടുക്കൻ.







