നീർനായ പ്രശ്നത്തിന് പരിഹാരം തേടി എൻ്റെ ഇരുവഴിഞ്ഞി കൂട്ടായ്മ

മുക്കം: ഇരുവഴിഞ്ഞി പുഴയിൽ വർദ്ധിച്ചുവരുന്ന നീർനായ ആക്രമണങ്ങൾ പുഴയോര വാസികൾക്കും, കുളിക്കാനും മറ്റും പുഴയിൽ ഇറങ്ങുന്നവർക്കുമുണ്ടാക്കുന്ന പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്റെ ഇരുവഞ്ഞി കൂട്ടായ്മ ഇന്ന് തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫിനെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തുകയും, അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കുളിക്കടവിൽ നിർഭയത്വത്തോടെ കുളിക്കാൻ നെറ്റുകൾ സ്ഥാപിക്കുകയും ജനങ്ങൾക്ക് പുഴയിലേക്ക് ഇറങ്ങാനും കുളിക്കുവാനുമുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് വേണ്ട പരിഹാരമാർഗ്ഗങ്ങൾ ഉടനടി കണ്ടെത്താമെന്നും, നെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കി നൽകാനും ഗവൺമെൻ്റ് ഭാഗത്ത് നിന്നും അനുമതി വാങ്ങി പ്രോജക്റ്റുമായി മുന്നോട്ടു പോകാമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഇരുവഞ്ഞിപ്പുഴയിൽ മാതൃകാപരമായി ഒരു കുളിക്കടവ് തെരഞ്ഞെടുത്ത് നെറ്റ് സ്ഥാപിക്കുകയും അത് വിജയകരമെങ്കിൽ മറ്റു കടവു കളിലേക്കും ഇത് വ്യാപിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഇരുവഞ്ഞി കൂട്ടായ്മക്ക് ഉറപ്പ് നൽകി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ, ഗ്രാമ പഞ്ചായത്ത് അംഗം റുഖിയ റഹീം, എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി.കെ.സി മുഹമ്മദ്, ബക്കർ കളർബലൂൺ, ജി അബ്ദുൽ അക്ബർ, ടി.പി അബൂബക്കർ, കെ.പി അബ്ദുനാസർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.







